തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അനധികൃത സ്വത്ത് സന്പാദനത്തിൽ കെ.എം. ഷാജി എംഎൽഎയ്ക്കും എതിരേ വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി.
ഒരു കോടി രൂപ നല്കിയ തായി ബാറുടമ ബിജുരമേശ് നടത്തിയ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവിനെതിരേ പ്രാഥമിക അന്വേഷണത്തിനാണ് വിജിലൻസിന് സ്പീക്കർ അനുമതി നൽകിയിരിക്കുന്നത്. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാർ എംഎൽഎ എന്നിവർ കോഴ വാങ്ങിയെന്നായിരുന്നു ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തൽ. ബിജു രമേശിന്റെ ആരോപണത്തിൽ രഹസ്യപരിശോധനയ്ക്കുശേഷം കൂടുതൽ അന്വേഷണത്തിനായി വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയിരുന്നു.
തുടർന്ന് പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവായിരിക്കുന്പോഴല്ല ചെന്നിത്തലയ്ക്കെതിരായി ആരോപിക്കപ്പെടുന്ന കാര്യം നടന്നതെന്നതിനാൽ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും എംഎൽഎ എന്ന നിലയിൽ സ്പീക്കറുടെ അനുമതി മതിയെന്നുമായിരുന്നു സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതിനു തുടർച്ചയായാണ് സ്പീക്കർ ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ അനുമതി നൽകിയിരിക്കുന്നത്.
അധികൃത സ്വത്ത് സന്പാദന കേസിലാണ് മുസ്ലിംലീഗ് എംഎൽഎ കെ.എം. ഷാജിക്കെതിരേ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയത്. ഷാജിക്കെതിരേ അന്വേഷണം നടത്താൻ കോഴിക്കോട് വിജിലൻസ് കോടതി നേരത്തെ അനുമതി നൽകിയിരുന്നു. അതേസമയം, മറ്റ് രണ്ട് കോണ്ഗ്രസ് എംഎൽഎമാരായ വി.ഡി. സതീശൻ, അൻവർസാദത്ത് എന്നിവർക്കെതിരായ അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയിട്ടില്ല.
പുനർജനി പദ്ധതിക്കു വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നതാണ് വി.ഡി സതീശനെതിരായ പരാതി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് അനുമതി വേണമെങ്കിൽ കൂടുതൽ നൽകണമെന്നാണ് സ്പീക്കറുടെ നിലപാട്. നാല് കോടി രൂപയുടെ പാലം പണി പൂർത്തിയാക്കാൻ 10 കോടി രൂപ ചെലവായി എന്ന ആരോപണമാണ് അൻവർ സാദത്ത് നേരിടുന്നത്.
ബാർ കോഴ; ചെന്നിത്തലയ്ക്കെതിരേ വിജിലൻസ് അന്വേഷണത്തിനു സ്പീക്കറുടെ അനുമതി
12:54 AM Dec 02, 2020 | Deepika.com