കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ ഇനിയും വമ്പന്‍ സ്രാവുകളുണ്ടെന്നും കസ്റ്റംസ് നടത്തുന്ന അന്വേഷണം നിരീക്ഷിക്കുമെന്നും എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി. ഉന്നത പദവിയിലിരിക്കുന്നവര്‍ ഡോളര്‍ കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്പ്പെട്ടുവെന്നതു മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ഏഴു വരെ കസ്റ്റംസ് കസ്റ്റഡിയില്വിട്ടുള്ള ഉത്തരവിലാണ് ഈ പരാമർശങ്ങളുള്ളത്.
കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട മുഴുവന്‍ പേരെയും വെളിച്ചത്തുകൊണ്ടുവരണം. കള്ളക്കടത്തിനു ശിവശങ്കര്‍ ഒത്താശ ചെയ്തതിന് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മൊഴികളുമുണ്ട്. അതുകൊണ്ടുതന്നെ ശിവശങ്കറെ പ്രതിചേര്‍ത്തതു ന്യായമാണെന്നു കോടതി വ്യക്തമാക്കി.
സ്വപ്നയുടെയും സരിത്തിന്റെയും മൊഴികള്‍ പരിശോധിക്കുമ്പോഴായിരുന്നു സ്വര്‍ണക്കടത്തില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കോടതിയുടെ വിലയിരുത്തല്‍. അധികാര ദുര്‍വിനിയോഗം നടത്തിയെന്നും യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ശിവശങ്കറെ രക്ഷിക്കാന്‍ ആദ്യഘട്ടത്തില്‍ സ്വപ്ന കളവായി മൊഴി നല്‍കുകയായിരുന്നു. കോടതിയില്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് നല്കിയ സ്വപ്നയുടെ മൊഴി ചോര്‍ത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ചു നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ നല്കാന് ചീഫ് കസ്റ്റംസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്കി.
മൊഴി ചോര്‍ത്തിയതില്‍ നടപടി ആവശ്യപ്പെട്ടു സ്വപ്ന നല്കിയ ഹര്‍ജിയിലാണു നടപടി. മൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്ക്കെതിരേ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കഴിയില്ല. അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതിയുടെ നിരീക്ഷണം അനിവാര്യമാണ്. അന്വേ ഷണ ഉദ്യോഗസ്ഥന് മൂന്നു മാസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സ്വര്‍ണക്കടത്തിൽ ഇനിയും വമ്പന്‍ സ്രാവുകളുണ്ടെന്നു കോടതി
12:54 AM Dec 02, 2020 | Deepika.com