തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് സംബന്ധിച്ച വിവാദത്തിൽ ധനകാര്യമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഓരോ ആളുകൾക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ട്. എന്നാൽ, വിജിലൻസ് പരിശോധന സംബന്ധിച്ച് വകുപ്പ് മന്ത്രിയെ അറിയിക്കേണ്ട കാര്യമില്ലെന്നതാണ് തന്റെ ബോധ്യം.
പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്. അതുകൊണ്ടുതന്നെ വകുപ്പുമന്ത്രിയെയോ മേധാവിയെയോ അറിയിക്കണമെന്ന് കീഴ്വഴക്കമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിജിലൻസ് പരിശോധനയ്ക്ക് മുന്പ് വകുപ്പ് മന്ത്രിയെ അറിയിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ കടകംപള്ളി ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടിയെ ന്യായീകരിച്ചു.
കെഎസ്എഫ്ഇ പരിശോധനയ്ക്ക് വിജിലൻസിന് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. വിജിലൻസ് സ്വതന്ത്ര പരിശോധന നടത്തുന്നു. പരിശോധനയ്ക്ക് എതിരെ നിലപാടെടുത്ത ആനത്തലവട്ടം ആനന്ദനും തോമസ് ഐസക്കിനും ഇപ്പോൾ കാര്യങ്ങൾ ബോധ്യമായിക്കാണും. അവരുടേത് പെട്ടെന്നുള്ള പ്രതികരണമായിരുന്നു.
സിപിഎമ്മിൽ പിണറായിക്കെതിരെ പുതിയ ഗ്രൂപ്പ് രൂപപ്പെട്ടുവരുന്നു എന്ന ആരോപണത്തെയും കടകംപള്ളി തള്ളി. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല. പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന എം.എം. ഹസന്റെ പ്രസ്താവന ആരാണ് കാര്യമായി എടുക്കുകയെന്നും മന്ത്രി ചോദിച്ചു.
ഐസക്കിനെതിരെ മന്ത്രി ജി. സുധാകരൻ
ആലപ്പുഴ: ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനെതിരെ പരോക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കെഎസ്എഫ്ഇയിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് ധനമന്ത്രി നടത്തിയ പരാമർശത്തിനെതിരെയായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പരോക്ഷ വിമർശനം.
വിജിലൻസ് റെയ്ഡിൽ അസാധാരണയായി ഒന്നുമില്ലെന്നായിരുന്നു മന്ത്രി സുധാകരന്റെ നിലപാട്. വിജിലൻസ് പരിശോധനകൾ എല്ലാ വകുപ്പിലും നടക്കും.
പരിശോധനകൾ കണ്ടെത്തിയ കാര്യങ്ങൾ അവർ തന്നെ റിപ്പോർട്ടായി വകുപ്പുമന്ത്രിക്കു നല്കും. ഇതൊക്കെ പതിവുകാര്യമാണ്. വിജിലൻസ് റെയ്ഡിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജി. സുധാകരൻ പറഞ്ഞു.
വിജിലൻസ് പരിശോധനയ്ക്കു മുന്പ് മന്ത്രിയെ അറിയിക്കേണ്ട: കടകംപള്ളി
12:36 AM Dec 02, 2020 | Deepika.com