കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. അന്വേഷണവുമായി സഹകരിച്ചെന്നും താൻ നിരപരാധിയാണെന്നും ആവർത്തിച്ചാണു ശിവശങ്കർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകന് അദ്ദേഹത്തിനുവേണ്ടി ഹാജരാകുമെന്നാണു സൂചന.
ശിവശങ്കറിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്താണു ജാമ്യാപേക്ഷയെ ഇഡി എതിർക്കുക. 90 മണിക്കൂറോളം ചോദ്യം ചെയ്തിട്ടും വെളിപ്പെടുത്താതെ രഹസ്യമാക്കി വച്ചിരുന്ന പല സുപ്രധാന കാര്യങ്ങളും പിന്നീട് പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശിവശങ്കര്‍ ഗൂഢാലോചനയുടെ ആളാണെന്ന് ഇഡി വാദിക്കും.
ഒരു മൊബൈൽ മാത്രമാണു തനിക്കുള്ളതെന്നു പറഞ്ഞിരുന്ന ശിവശങ്കറിന്റെ പക്കല്‍നിന്നു മറ്റൊരു മൊബൈല്‍ കൂടി കണ്ടെത്തി. ഇനി ഒരെണ്ണം കൂടി കണ്ടെത്താനുണ്ട്. ഇയാള്‍ക്കു ജാമ്യം നല്കിയാല് അന്വേഷണത്തെ ബാധിക്കും. പ്രതികള്‍ മുഴുവന്‍ രക്ഷപ്പെടാന്‍ കരുക്കള്‍ നീക്കും. ഭരണത്തിലും സമൂഹത്തിലും സ്വാധീനമുള്ള വ്യക്തികള്‍ കേസില്‍ സംശയത്തിന്റെ നിഴലിലാണെന്നും ഇഡി കോടതിക്കു മുന്നില്‍ നിരത്തും.
ഇഡി അറസ്റ്റ് ചെയ്തശേഷം ജയിലിലെത്തിയാണു കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണു രണ്ടാമത്തെ മൊബൈല്‍ കണ്ടെത്തിയത്. സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും മറ്റ് ഇടപാടുകളിലും ശിവശങ്കറാണ് പ്രധാന പ്രതിയെന്നാണ് ഇഡി പറയുന്നത്. സ്വപ്നയുടെ കള്ളപ്പണം വെളുപ്പിക്കലില്‍ ശിവശങ്കറിന്റെ പങ്കിന് ഇഡി തെളിവുകൾ നിരത്തുന്നുണ്ട്. സ്വപ്നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും മൊഴികള്‍ ശിവശങ്കറിന്റെ പങ്കിന് തെളിവാണ്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതിയിൽ
12:36 AM Dec 02, 2020 | Deepika.com