തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്നലെ ഉച്ചയോടെ അതിതീവ്ര ന്യൂനമർദമായി മാറി. ഇന്നലെ വൈകുന്നേരം ശ്രീലങ്കൻ തീരത്തുനിന്ന് ഏകദേശം 500 കിലോമീറ്റർ ദൂരത്തിലും കന്യാകുമാരിയിൽനിന്ന് ഏകദേശം 900 കിലോമീറ്റർ ദൂരത്തിലും എത്തിച്ചേർന്ന ന്യൂനമർദം മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിൽ ശ്രീലങ്കൻ തീരത്തേക്ക് അടുക്കുകയാണ്. ഇത് ചുഴലിക്കാറ്റായി മാറുന്പോൾ മണിക്കൂറിൽ 95 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരം കടക്കുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ മന്നാർ കടലിടുക്കിൽ എത്തും. തുടർന്നു തെക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങാനുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്തു നിന്ന് കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചു.നിലവിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഇടിമിന്നലിനു സാധ്യത; ജാഗ്രത പാലിക്കണം
ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നൽ സാധ്യത കൂടുതൽ. ചില സമയങ്ങളിൽ രാത്രി വൈകിയും ഇടിമിന്നലുണ്ടാകാം.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കണം. വൈദ്യുതോപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ് ഉപയോഗിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക. തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുതെന്നും അറിയിപ്പിൽ പറയുന്നു.
ശക്തമായ കാറ്റിനു സാധ്യത
ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തീരദേശമേഖലകളിലെയും മലഞ്ചെരിവുകളിലെയും ശക്തമായ കാറ്റു വീശാൻ സാധ്യത ഉള്ള മറ്റു പ്രദേശങ്ങളിലെയും നിവാസികൾ കെട്ടിടങ്ങളുടെ മേൽക്കൂരയുടെയും ചുമരുകളുടെയും ഉറപ്പ് പരിശോധിക്കുകയും കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
• മേൽക്കൂരകളിൽ കേടുപാടുകളോ ദ്വാരങ്ങളോ ഉണ്ടോ എന്നു പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ ഉടനടി നടത്തുക.
• മേൽക്കൂരയും ചുമരുകളും തമ്മിലുള്ള ബന്ധം പരിശോധിക്കുക. മേൽക്കൂരയും ചുമരും ചേരുന്നയിടത്തെ വിടവുകളിലൂടെ കാറ്റ് കയറി മേൽക്കൂര പറന്ന് പോകാതിരിക്കുവാനായി ആ വിടവ് പലകയോ അല്ലെങ്കിൽ സിമെന്റും ഇഷ്ടികയുമോ ഉപയോഗിച്ച് അടയ്ക്കുക.
• ഷീറ്റ്, ഓട് എന്നിവ വീടിന്റെ കഴുക്കോലുകൾ, പട്ടിക, മെറ്റൽ ട്രസ് വർക്കുമായി ആണിയോ സ്ക്രൂവോ നട്ടും ബോൾട്ടുമോ, കൊളുത്തുകളോ ഉപയോഗിച്ച് ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
• കാറ്റടിക്കുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ചും രാത്രികളിൽ, എല്ലാ വാതിലുകളും ജനാലകളും അടച്ചിടുക.
• മഴയിലും കാറ്റിലും, വീട്ടിലേക്കു ഒടിഞ്ഞു വീഴാൻ സാധ്യത ഉള്ള മരച്ചില്ലകളും ശാഖകളും കോതി ഒതുക്കുക.
ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി
12:36 AM Dec 02, 2020 | Deepika.com