കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം യുഎപിഎ ചുമത്താന്‍ എന്‍ഐഎ നീക്കം ആരംഭിച്ചു. യുഎപിഎ നിയമം ഭേദഗതി ചെയ്തശേഷം കള്ളക്കടത്തിനെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കള്ളക്കടത്തു സ്വര്‍ണമോ അതിലൂടെ നേടിയ പണമോ ദേശവിരുദ്ധ ശക്തികള്‍ക്കു കൈമാറിയിട്ടുണ്ടോയെന്ന അന്വേഷണമാണ് ജൂലൈ ഒമ്പതു മുതല്‍ എന്‍ഐഎ നടത്തുന്നത്.
ഇതിന്റെ ഭാഗമായി ഇതുവരെ ശേഖരിച്ച തെളിവുകളെപ്പറ്റി വിചാരണക്കോടതി പല ഘട്ടത്തിലും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്തിനു പണം മുടക്കിയതിന്റെ പേരില്‍ കേസില്‍ പ്രതികളായവര്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണു സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം കണ്ടെത്തി യുഎപിഎ ചുമത്താന്‍ നിയമോപദേശം തേടിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യംചെയ്യണമെങ്കില്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയില്‍ തുടരണം. കസ്റ്റംസിന്റെ കസ്റ്റഡിയില്‍ തുടരുകയോ എന്‍ഐഎ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വാങ്ങുകയോ ആണ് ഇതിനുള്ള വഴികളെന്നാണ് ഏജന്‍സിക്കു ലഭിച്ച നിയമോപദേശം.
സ്വര്‍ണക്കടത്തുകേസ് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന നിലപാടാണ് കേസിന്റെ തുടക്കം മുതല്‍ എന്‍ഐഎ സ്വീകരിച്ചിരുന്നത്. സാധാരണ ഒരു പ്രതിക്കെതിരെ യുഎപിഎ ചുമത്തുന്നതുപോലെയല്ല, ശിവശങ്കറിന്റെ മേല്‍ ഈ നിയമം ചുമത്തുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ സര്‍ക്കാരിനെയും പ്രതികൂലമായി ബാധിക്കുന്ന സംഭവമാണ്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ശിവശങ്കറിനെ മൂന്നു തവണ ചോദ്യം ചെയ്തു. ഇതുവരെ കസ്റ്റഡിയിലെടുക്കുകയോ പ്രതിചേര്‍ക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ ശിവശങ്കറിന് ക്ലീന്‍ ചിറ്റും നല്‍കിയിട്ടില്ല. അന്വേഷണം പുരോഗിമിക്കുകയാണെന്നു മാത്രമാണ് കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി കോടതിയെ സമീപിച്ചിരുന്നെങ്കിലും എന്‍ഐഎയുടെ സത്യവാങ്മൂലം സ്വീകരിച്ചിട്ടു ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്‍ഐഎ ശിവശങ്കറിനെതിരേ ശക്തമായ തെളിവുമായി രംഗത്തു വരാനുള്ള നീക്കമാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും മൊഴികളിലെ പല കാര്യങ്ങളും ശിവശങ്കറിനെതിരാണ്.
വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള നീക്കവുമായി എന്‍ഐഎ മുന്നോട്ടു പോവുകയാണ്. അതില്‍ സ്വര്‍ണക്കടത്തിലെ പ്രധാന പ്രതിയായ ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഡിസംബര്‍ ആദ്യവാരത്തോടെ വിജയം കാണുമെന്ന പ്രതീക്ഷയിലാണ് എൻഐഎ.
സ്വര്‍ണക്കടത്ത്: ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താന്‍ എന്‍ഐഎ
01:45 AM Dec 01, 2020 | Deepika.com