തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ. കൊറോണ രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും സ്പെഷൽ ബാലറ്റ് പേപ്പർ നൽകിയാണ് തപാൽ വോട്ട് രേഖപ്പെടുത്തുന്നത്. ഇതിനു വേണ്ട തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. കൊറോണ രോഗികളുടെയും ക്വാറന്റൈനിൽ ഉള്ളവരുടെയും പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷണർ പത്രസമ്മേളനത്തിൽ പറഞ്ഞു.
രോഗികളുടെ പട്ടിക ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും അതിന്റെ പകർപ്പ് റിട്ടേണിംഗ് ഓഫീസർമാർക്കു കൈമാറും. അതിൽ വരുന്നവരുടെ വിശദാംശങ്ങൾ അനുസരിച്ച് പോസ്റ്റൽ ബാലറ്റ് പ്രത്യേക പോളിംഗ് ഓഫീസറും ഒരു പ്രത്യേക പോളിംഗ് അസിസ്റ്റന്റും പോലീസ് ഉദ്യോഗസ്ഥനുമടങ്ങുന്ന സ്പെഷൽ പോളിംഗ് ടീം കോവിഡ് രോഗികളുടെ വീട്ടിലെത്തി ബാലറ്റ് കൈമാറും. നാളെ മുതൽ ഇവരുടെ വീടുകളിലെത്തി തപാൽ വോട്ട് രേഖപ്പെടുത്തി വാങ്ങുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. സ്പെഷൽ പോളിംഗ് ഓഫീസർക്കു മുന്പാകെ വോട്ടർ സത്യപ്രസ്താവന ഒപ്പിട്ട് നൽകുന്നത് ഉൾപ്പെടെയുളള നടപടിക്രമങ്ങൾക്കു ശേഷം വോട്ട് രേഖപ്പെടുത്താം. തുടർന്നു ബാലറ്റ് പേപ്പർ കവറിലാക്കി നൽകണം.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് പേപ്പറുകളായിരിക്കും ഉണ്ടായിരിക്കുക. മൂന്നൂം പ്രത്യേക കവറുകളിൽ സത്യവാങ്മൂലത്തിനൊപ്പം നൽകണം. ബാലറ്റ് പേപ്പർ കൈമാറാൻ താത്പര്യമില്ലെങ്കിൽ തപാൽ മാർഗം അയയ്ക്കാം.
വോട്ടെടുപ്പിനു തലേന്ന് മൂന്നുവരെ കോവിഡ് രോഗികളാകുന്നവർക്കാണ് ഈ സൗകര്യം. അതിന് ശേഷം കൊറോണ പോസിറ്റീവായാൽ അവർക്ക് വേണ്ടി തെരഞ്ഞെടുപ്പിന്റെ അവസാന ഒരു മണിക്കൂർ നീക്കി വയ്ക്കും. വൈകുന്നേരം ആറിനു മറ്റ് വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ഇവർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകും. കൊറോണ രോഗികൾ വൈകുന്നേരം ആറിന് മുന്പ് പോളിംഗ് സ്റ്റേഷനിൽ എത്തണം. ക്യൂ ഉണ്ടെ ങ്കിൽ അവരെല്ലാം വോട്ട് ചെയ്തതിന് ശേഷം മാത്രമേ കൊറോണ രോഗിക്കു വോട്ട് ചെയ്യാൻ സാധിക്കൂ.
പോസ്റ്റൽ ബാലറ്റുകാർക്ക് കൈയിൽ മഷി പുരട്ടില്ല. വേറൊരു ജില്ലയിൽ കഴിയുന്ന കൊറോണ രോഗിക്ക് വേണ്ടി അതാതു ജില്ലാ കളക്ടർമാർ വിവരം ശേഖരിച്ച് റിട്ടേണിംഗ് ഓഫീസർക്ക് കൈമാറും. ഇവർക്ക് പോസ്റ്റൽ ബാലറ്റ് തപാൽ മാർഗം അയക്കാൻ സൗകര്യമൊരുക്കും. കൊറോണ വന്ന് ആശുപത്രികളിൽ കഴിയുന്നവർ ലിസ്റ്റിൽ ഉൾപ്പെട്ടാൽ അവർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ഉണ്ടാകും.
സ്പെഷൽ വോട്ട് സ്പീഡ് പോസ്റ്റ് വഴി; തപാൽ ചർജ് ഈടാക്കില്ല
കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്പെഷൽ പോസ്റ്റൽ ബാലറ്റ് തപാൽ മാർഗം അയയ്ക്കുന്നവരിൽ നിന്ന് തപാൽ ചാർജ് ഈടാക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ പറഞ്ഞു. കാലതാമസം ഒഴിവാക്കാനായി സ്പെഷൽ തപാൽ വോട്ട് സ്പീഡ് പോസ്റ്റ് വഴി അയയ്ക്കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. സ്പീഡ് പോസ്റ്റിന്റെ ചെലവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് വഹിക്കുക. പോസ്റ്റ് മാസ്റ്റർ ജനറലുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കമ്മീഷണർ അറിയിച്ചു.
സ്പെഷൽ വോട്ടർ പട്ടിക: ആദ്യ ദിവസം 24,621 വോട്ടർമാർ
തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും വോട്ട് രേഖപ്പെടുത്താനായി തയാറാക്കുന്ന സ്പെഷൽ വോട്ടർ പട്ടികയിൽ ആദ്യ ദിവസം 24,621 പേർ ഉൾപ്പെട്ടതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ പറഞ്ഞു. ഡിസംബർ എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ സ്പെഷ്യൽ വോട്ടർമാരുടെ 29ലെ കണക്കാണിത്.
ബാലറ്റ് പേപ്പർ അച്ചടി പുരോഗമിക്കുന്നു
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളുടെയും വോട്ടിംഗ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സർക്കാർ പ്രസുകളിൽ പുരോഗമിക്കുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശ നീല നിറത്തിലും ആണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.
ഓരോ പോളിംഗ് സ്റ്റേഷനുകൾക്കും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ പതിപ്പിക്കുന്നതിനായി അഞ്ച് ബാലറ്റ് ലേബലുകൾ, ടെൻഡേഡ് വോട്ടിനായുള്ള 15 ബാലറ്റ് പേപ്പറുകൾ എന്നിവ അച്ചടിക്കും. കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കുമുള്ള സ്പെഷൽ തപാൽ വോട്ടിനായി കൂടുതലായി വരുന്ന ബാലറ്റ് പേപ്പറുകൾ അതാത് പ്രദേശങ്ങളിലെ വരണാധികാരികൾ നിർണയിക്കുന്ന കണക്കിന്റെ അടിസ്ഥാനത്തിൽ അച്ചടിക്കും. തമിഴ് / കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുള്ള പ്രദേശങ്ങളിൽ ആ ഭാഷകളിൽകൂടി ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കും.
കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താം
01:45 AM Dec 01, 2020 | Deepika.com