കൊച്ചി: ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ (ക്രൂ ചേഞ്ചിംഗ്) സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. ഇന്നലെ പുലര്‍ച്ചെ വൈറ്റില പാലാരിവട്ടം ബൈപ്പാസില്‍ ഗീതാഞ്ജലി ബസ് സ്റ്റോപ്പിനു സമീപം കെഎസ്ആര്‍ടിസി ബസ് മീഡിയനിലെ മരത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസ് നിയന്ത്രണം തെറ്റി ഡിവൈഡറില്‍ കയറി മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടെന്നും അത് ലഭിക്കുന്ന മുറയ്ക്ക് മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അപകടത്തില്‍ മരിച്ച ഡ്രൈവര്‍ ഡ്യൂട്ടി ചെയ്തതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കും. തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്തോ എന്നതടക്കം അന്വേഷണ പരിധിയില്‍ വരും.
ഇന്നു മുതല്‍ തിരുവനന്തപുരത്ത് നിന്നു ബംഗുളൂരുവിലേക്കുള്ള മൂന്നു സര്‍വീസുകളിലും കോട്ടയം- ബംഗുളൂരു, പത്തനംതിട്ട -ബംഗുളുരു എന്നീ സർവീസുകളിലും, എറണാകുളം- പാലക്കാട്, സുല്‍ത്താന്‍ ബത്തേരി സര്‍വീസുകളിലും ഡ്രൈവറും കണ്ടക്ടറും (ക്രൂ) ചേഞ്ചിംഗ് ചെയ്യുന്ന സംവിധാനം നടപ്പാക്കും. തുടര്‍ന്ന് ഘട്ടം ഘട്ടമായി എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളിലും ഇത് വ്യാപിപ്പിക്കും. നിലവില്‍ പാലക്കാട് നിന്നു ബംഗുളുരുവിലേക്കും, മംഗലപുരത്തേക്കും സര്‍വീസ് നടത്തുന്ന ബസുകളില്‍ മാത്രമാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ പാറ്റേണ്‍ ഉള്ളത്.
കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ഉണ്ട്. അതുപോലെ അപകടം സംഭവിച്ച ബസിനും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ഉണ്ടെന്നും മന്ത്രി അറിയിച്ചു.
ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂചേഞ്ചിംഗ് സമ്പ്രദായം നടപ്പാക്കും: മന്ത്രി
11:15 PM Nov 30, 2020 | Deepika.com