തിരുവനന്തപുരം: രാഷ്ട്രീയ വിവാദമായ കെഎസ്എഫ്ഇ റെയ്ഡ് നടത്തുന്നതിനു മുൻപു തന്നെ വിജിലൻസ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെ റെയ്ഡ് വിവരം അറിയിച്ചിരുന്നതായി സൂചന. ഇദ്ദേഹത്തിൽ നിന്നു റെയ്ഡ് നടത്താനുള്ള വാക്കാലുള്ള അനുമതി ലഭിച്ച ശേഷമാണു വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഐജിയുടെ നേതൃത്വത്തിൽ ധനവകുപ്പിനു കീഴിലുള്ള സുപ്രധാന പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ ശാഖകളിൽ പരിശോധന നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് ഇടതു സർക്കാരിന്റെ പ്രതിച്ഛായയെ ഗുരുതരമായി ബാധിക്കുന്ന ഇങ്ങനെയൊരു റെയ്ഡ് നടത്തുന്ന വിവരം ഇദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നില്ലെന്നാണു സൂചന.
സ്വകാര്യ ചിട്ടിക്കന്പനികളെ സഹായിക്കുന്നതിനായാണ് വിശ്വസ്ത ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയിൽ റെയ്ഡ് നടത്തിയതെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഇന്നലെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി അടുത്തു ബന്ധമുള്ള ഈ ഉന്നതനെ ലക്ഷ്യമിട്ടായിരുന്നു ധനമന്ത്രിയുടെ ആരോപണം. ഇദ്ദേഹത്തിന് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനവുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം സിപിഎമ്മിനുള്ളിൽ തന്നെ ഉയർന്നിട്ടുണ്ട്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന വിവാദമായ പോലീസ് നിയമ ഭേദഗതിയിലും ഈ ഉന്നതന്റെ പേര് ഉയർന്നിരുന്നു.
വിജിലൻസ് മാന്വൽ അനുസരിച്ചു ആഭ്യന്തര വകുപ്പിന്റെ അനുമതിയില്ലാതെ തന്നെ വിജിലൻസ് ഡയറക്ടർക്ക് റെയ്ഡിനു നിർദേശം നൽകാം. എന്നാൽ, തെരഞ്ഞെടുപ്പു കാലത്തു വിവാദമാകാതിരിക്കാനാണ് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ഉന്നതനെ വിജിലൻസ് അധികൃതർ വിവരം ധരിപ്പിച്ചതെന്നാണു സൂചന.
കെഎസ്എഫ്ഇയിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, വിജിലൻസിനോടു വിശദീകരണം തേടി. റെയ്ഡിന് ഇടയാക്കിയ പരാതി അടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണു മുഖ്യമന്ത്രി വിശദീകരണം തേടിയത്. വിജിലൻസിന്റെ വിശദീകരണം ലഭിച്ച ശേഷം പാർട്ടി കമ്മിറ്റിയിൽ ചർച്ച നടത്തിയ ശേഷമാകും ഇക്കാര്യത്തിൽ സർക്കാർ തലത്തിലുള്ള തുടർ നടപടി സ്വീകരിക്കുകയെന്നാണു വിവരം. റെയ്ഡുമായി ബന്ധപ്പെട്ടു പാർട്ടി പരിശോധിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവനും വ്യക്തമാക്കിയിരുന്നു.
വിജിലൻസ് ഡയറക്ടർ സുദേഷ്കുമാർ ഏതാനും നാളായി അവധിയിലാണ്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇപ്പോൾ ഡയറക്ടറുടെ ചുമതല വഹിക്കുന്നത്. കെഎസ്എഫ്ഇയിലെ റെയ്ഡ് രാഷ്ട്രീയ വിവാദമായി കത്തിപ്പടർന്ന സാഹചര്യത്തിൽ ഡയറക്ടറോടു വേഗത്തിൽ മടങ്ങിയെത്താൻ നിർദേശിച്ചിട്ടുണ്ടെന്നാണു വിവരം. തദ്ദേശ തെരഞ്ഞെടുപ്പു കാലത്തു ധനവകുപ്പിനു കീഴിലുള്ള സ്ഥാപനവുമായി ബന്ധപ്പെട്ടുയർന്ന ക്രമക്കേട് വിവാദം സർക്കാരിനു ക്ഷീണമുണ്ടാക്കിയതായാണു പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.
കെ. ഇന്ദ്രജിത്ത്
കെഎസ്എഫ്ഇ റെയ്ഡ്: മുഖ്യമന്ത്രി വിശദീകരണം തേടി
01:28 AM Nov 30, 2020 | Deepika.com