തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം മൂലം നാളെ മുതൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് അർധരാത്രി മുതൽ കേരള തീരത്തുനിന്നു കടലിൽ പോകുന്നതു പൂർണമായി നിരോധിച്ചു. നിലവിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവർ ഇന്ന് രാത്രിയോടെ അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണമെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നു മുഖ്യമന്ത്രിയും അറിയിച്ചു. ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. നിലവിൽ തിരുവനന്തപുരം, കൊല്ലം ജില്ലകൾ അതീവ ജാഗ്രത പാലിക്കണം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ളവരും ജാഗ്രത പാലിക്കേണ്ടതുണ്ട്.
കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ഡിസംബർ രണ്ടിനോടെ ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിക്കാൻ തയാറെടുക്കാൻ റവന്യൂ, തദ്ദേശവകുപ്പുകൾക്ക് നിർദേശം നൽകി. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. കനത്ത മഴ മലയോര മേഖലയെയും ബാധിച്ചേക്കാമെന്നതിനാൽ തെക്കൻ കേരളത്തിലെ മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണം.
ന്യൂനമർദം: ഇന്ന് അർധരാത്രി മുതൽ മത്സ്യബന്ധന നിരോധനം
01:28 AM Nov 30, 2020 | Deepika.com