തിരുവനന്തപുരം: ധന വകുപ്പിനു കീഴിലുള്ള കെഎസ്എഫ്ഇ ശാഖകളിൽ വിജിലൻസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടു ഭരണകക്ഷിയായ സിപിഎമ്മിൽ അതൃപ്തി പുകയുന്നു. ആഭ്യന്തര വകുപ്പിനെതിരെ കഴിഞ്ഞ കുറച്ചു നാളുകളായി സിപിഎമ്മിനുള്ളിൽ പുകയുന്ന അതൃപ്തിയാണു കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് വിവാദത്തിലൂടെ മറനീക്കി പുറത്തുവന്നത്. പാർട്ടിക്കും ഇടതുമുന്നണിക്കും ഇതേറെ ക്ഷീണമുണ്ടാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യം പരിശോധിക്കാൻ സിപിഎം തീരുമാനിച്ചത്.
കെഎസ്എഫ്ഇയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ റെയ്ഡിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന വിജിലൻസിനെതിരേ ആഞ്ഞടിച്ചു രംഗത്തെത്തിയ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഇന്നലെയും ആരോപണങ്ങൾ ആവർത്തിച്ചു.
ധനകാര്യ സ്ഥാപനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ടു ഔചിത്യ പൂർണമായ സമീപനമല്ല സ്വീകരിച്ചതെന്നു ധനമന്ത്രി ആരോപിച്ചു. കള്ള ധനകാര്യ കന്പനികളെ സഹായിക്കുന്നതിനായാണു വിശ്വാസ്യതയോടെ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. സ്ഥാപനത്തിന്റെ വിശ്വാസ്യത കളങ്കപ്പെടുത്താൻ ചിലർ ശ്രമിക്കുന്നെന്നായിരുന്നു ധനമന്ത്രിയുടെ ആരോപണം.
തോമസ് ഐസക്കിനെ പിന്തുണച്ച് വിജിലൻസ് നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനത്തലവട്ടം ആനന്ദനും പരസ്യമായി രംഗത്തെത്തിയതോടെ സിപിഎമ്മിൽ ഇതേച്ചൊല്ലിയുള്ള ഭിന്നത രൂക്ഷമാണെന്നു വ്യക്തമായി. കെഎസ്എഫ്ഇയിലെ റെയ്ഡിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം സിപിഎമ്മിലെ മുതിർന്ന നേതാവുതന്നെ ഉന്നയിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കൈയാളുന്ന ആഭ്യന്തര-വിജിലൻസ് വകുപ്പ് സംശയത്തിന്റെ നിഴലിലായി. എന്നാൽ, വിജിലൻസ് പരിശോധനയുമായി ബന്ധപ്പെട്ട് ഒന്നും പറയാൻ മുഖ്യമന്ത്രി തയാറായില്ല.
വിജിലൻസ് പരിശോധനയ്ക്കെതിരേ സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്കിടയിൽ തന്നെ അതൃപ്തി പടർന്നതോടെ ഇക്കാര്യത്തിൽ പാർട്ടി പരിശോധന നടത്തുമെന്നു സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനും പറയേണ്ടിവന്നു. സിപിഎം നേതാക്കൾക്കുള്ളിൽ നിന്നുതന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണു പരിശോധന നടത്തുന്നതെന്നും പിന്നീട് ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്എഫ്ഇയിൽ വൻകിട ചിട്ടികളുടെ പേരിൽ കള്ളപ്പണം വെളിപ്പിക്കുന്നുണ്ടെന്ന ആരോപണത്തിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന ആവശ്യമാണെന്നു യുഡിഎഫ് ആവശ്യപ്പെട്ടു. വിജിലൻസ് നടപടി ഭരണ മുന്നണിയിലെ പ്രധാന കക്ഷിയുമായി ബന്ധപ്പെട്ടു വിവാദമായതോടെ പരിശോധനയിലെ വിജിലൻസിന്റെ പ്രധാന കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്നാണു വിവരം. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ക്രമക്കേടുകൾ അടങ്ങിയ റിപ്പോർട്ട് വൈകാതെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സർക്കാരിനു സമർപ്പിക്കും.
എന്നാൽ, സർക്കാരിനെ ബാധിക്കുന്ന കാര്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തില്ലെന്നാണു വിവരം. വെള്ളിയാഴ്ച ആരംഭിച്ച റെയ്ഡ് ശനിയാഴ്ചയും തുടർന്ന സാഹചര്യത്തിലാണ് വിജിലൻസ് പരിശോധനയ്ക്കെതിരേ ധനമന്ത്രി രംഗത്ത് എത്തിയത്. ഇതോടെ മുഖ്യമന്ത്രി ഇടപെട്ടു ക്രമക്കേടുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുനഃപരിശോധിക്കാൻ നിർദേശിക്കുകയായിരുന്നു.
കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ്: സിപിഎമ്മിൽ അതൃപ്തി പുകയുന്നു
01:28 AM Nov 30, 2020 | Deepika.com