ആലപ്പുഴ: സ്വർണക്കള്ളക്കടത്തു കേസിൽ അന്വേഷണം നേരിടുന്ന എം. ശിവശങ്കർ കള്ളപ്പണം വെളുപ്പിക്കാൻ കെഎസ്എഫ്ഇയെ ഉപയോഗിച്ചോയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നു യുഡിഎഫ് കണ്വീനർ എം.എം. ഹസൻ.
കെഎസ്എഫ്ഇ വഴി കള്ളപ്പണം വെളിപ്പിച്ചെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. സ്വർണക്കടത്തുകേസിലെ പ്രതികളെ സംരക്ഷിച്ച ശിവശങ്കറും ധനകാര്യമന്ത്രി തോമസ് ഐസക്കും അടുത്ത സുഹൃത്തുക്കളാണെന്നും വിജിലൻസിനു പകരം ഇഡിയുടെ അന്വേഷണം അനിവാര്യമാണെന്നും ഹസൻ പറഞ്ഞു.
ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയാതെ ധനവകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിൽ വിജിലൻസ് റെയ്ഡ് നടക്കില്ല. എല്ലാത്തരം അന്വേഷണത്തോടും മന്ത്രി തോമസ് ഐസക്കിന് അസഹിഷ്ണുതയാണ്. സിഎജിക്കെതിരെ നീങ്ങിയതും അതുകൊണ്ടാണ്. ചന്തപ്പിരിവുകാർ ഭീഷണിപ്പെടുത്തുന്നത് പോലെയാണ് സിഎജിയെ തോമസ് ഐസക്ക് ഭീഷണിപ്പെടുത്തുന്നത്. 100 ദിവസം കൊണ്ട് 100 വികസനമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ 100 ദിനം കൊണ്ട് 100 അഴിമതിയാണ് പുറത്തുവരുന്നത്. വികസനവും അഴിമതിയും എന്നതാണ് സർക്കാരിന്റെ മുദ്രാവാക്യമെന്ന് ഹസൻ പരിഹസിച്ചു.
സ്പ്രിംക്ലർ മുതൽ സർക്കാരിന്റെ കോടികളുടെ അഴിമതി പുറത്തു കൊണ്ടുവന്ന പ്രതിപക്ഷ നേതാവിനെതിരെ മദ്യക്കച്ചവടക്കാരന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് പ്രതികാരം ചെയ്യലാണ്. സർക്കാരിന് മാസങ്ങൾ മാത്രം ആയുസ് ഉള്ളപ്പോൾ മുഖ്യമന്ത്രി ഒൗദ്യോഗിക വസതിയിൽ കോട്ടകെട്ടി സംരക്ഷണമൊരുക്കുന്നത് എന്തിനാണെന്നും ഹസൻ ചോദിച്ചു. സോളാർ കേസിൽ ഇനി അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷത്തെ നേതാക്കൾക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടിനു വൈകുന്നേരം അഞ്ചുമുതൽ ആറുവരെ പഞ്ചായത്ത് വാർഡ് തലങ്ങളിൽ കുറ്റവിചാരണസദസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 5ന് വെർച്വൽ റാലിയും നടത്തും.
ശിവശങ്കർ കള്ളപ്പണം വെളിപ്പിച്ചോ എന്നതും ഇഡി അന്വേഷിക്കണം: എം.എം. ഹസൻ
01:16 AM Nov 30, 2020 | Deepika.com