തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ മേഖല അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ ന്യൂനമർദമായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ന്യൂനമർദം രൂപപ്പെടുന്നതോടെ കേരളത്തിൽ അതിശക്തമായ മഴയ്ക്കാണു സാധ്യത. അതിനിടയിൽ ഇടുക്കി ജില്ലയിൽ പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി മഴ പെയ്തു. പീരുമേട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒൻപത് സെന്റീമീറ്റർ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ഇവിടെ അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഇതു കണക്കിലെടുത്ത് ബുധനാഴ്ച ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിൽ ബുധനാഴ്ച ഓറഞ്ച് അലർട്ടും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലും ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കനത്ത മഴയ്ക്കു സാധ്യത
12:09 AM Nov 30, 2020 | Deepika.com