തിരുവനന്തപുരം: നെയ്യാർഡാം പോലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ഗോപകുമാറിനു ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി.
സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കാൻ നെയ്യാറ്റിൻകര ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം ആദ്യറിപ്പോർട്ട് സമർപ്പിക്കണമെന്നും മൂന്നു മാസത്തിനകം അന്വേഷണ നടപടി പൂർത്തിയാക്കണമെന്നും തിരുവനന്തപുരം റേഞ്ച് ഡിഐജി സജ്ഞയ് കുമാർ ഗുരുദിന്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
മൂത്ത മകളെ കാണാനില്ലെന്ന പരാതിയുമായി നെയ്യാർ ഡാം പോലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനോടും മകളോടും മോശമായ ഭാഷയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്ത ഗ്രേഡ് എഎസ്ഐ ഗോപകുമാറിന്റെ നടപടി പോലീസ് സേനയ്ക്കാകെ കളങ്കമുണ്ടാക്കിയെന്നു ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ സംസ്ഥാന പോലീസ് മേധാവിക്കു സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരൻ പ്രകോപിപ്പിച്ചു എന്നത് അടക്കമുള്ള എഎസ്ഐയുടെ ഒരു വാദവും നിലനിൽക്കില്ല.
നെയ്യാർഡാം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ മകൾക്കൊപ്പം എത്തിയ പരാതിക്കാരനോട് എഎസ്ഐ കയർത്തു സംസാരിക്കുന്നതും മോശമായി പെരുമാറുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഗോപകുമാറിനെ കുട്ടിക്കാനത്തെ സായുധ പോലീസ് ക്യാന്പിലേക്ക് സ്ഥലംമാറ്റിയതും വകുപ്പുതല അന്വേഷണത്തിനായി ഡിഐജിയെ ചുമതലപ്പെടുത്തിയതും. സ്റ്റേഷനിൽ ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കാതിരുന്നത് ചട്ടവിരുദ്ധമാണെന്നും ഡിഐജിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരാതിക്കാരനോടു മോശമായി പെരുമാറിയ എഎസ്ഐക്കു സസ്പെൻഷൻ
12:48 AM Nov 29, 2020 | Deepika.com