തിരുവനന്തപുരം: "ഓപ്പറേഷൻ ബചത്’എന്ന പേരിൽ കെഎസ്എഫ്ഇ ശാഖകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചന. ചിട്ടി നടത്തിപ്പിലും പണയ ഉരുപ്പടിയായ സ്വർണം സൂക്ഷിക്കുന്നതിലും 35 ശാഖകളിൽ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയത്.
എന്നാൽ, കെഎസ്എഫ്ഇയുടെ പ്രവർത്തനങ്ങൾ ചട്ടപ്രകാരമാണെന്നു ചൂണ്ടിക്കാട്ടി വിജിലൻസ് റെയ്ഡിനെതിരേ ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്തുവന്നതോടെ റെയ്ഡ് രാഷ്ട്രീയ വിവാദമായി വളർന്നു. ഇതോടെ മുഖ്യമന്ത്രി ഇടപെട്ടു. ക്രമക്കേടുകൾ പുനഃപരിശോധിക്കാൻ വിജിലൻസിന് നിർദേശം നൽകി. തുടർന്ന് റെയ്ഡ് അവസാനിപ്പിച്ച വിജിലൻസ് ഇക്കാര്യങ്ങൾ വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചു. അനധികൃത ഇടപാടുകൾ നടക്കുന്നില്ലെന്ന് കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ് വിശദീകരിച്ചു.
ചിട്ടി ഇടപാടുകളിൽ ക്രമക്കേടുകളെന്ന പരാതിയെ തുടർന്ന് കെഎസ്എഫ്ഇയുടെ 600 ശാഖകളിൽ 40 സ്ഥലങ്ങളിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. 35 ബ്രാഞ്ചുകളിൽ ക്രമക്കേട് കണ്ടെത്തി. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റുന്നതായും വലിയ ചിട്ടികൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നതായും കണ്ടെത്തി. നാല് ശാഖകളിൽ സ്വർണപ്പണയത്തിന് ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നുവെന്നും കണ്ടെത്തി. കൃത്യമായ വരുമാന സ്രോതസില്ലാതെ രണ്ടു ലക്ഷത്തിനു മുകളിൽ മാസഅടവുകൾ വരുന്ന ചിട്ടികളിൽ ചേരുന്ന ചിറ്റാളന്മാർ കള്ളപ്പണം വെളുപ്പിക്കുന്നതായാണ് വിജിലൻസിന്റെ സംശയം.
മൾട്ടി ഡിവിഷൻ ചിട്ടികളിൽ ജീവനക്കാർ തന്നെ ബിനാമി ഇടപാടുകൾ നടത്തുന്നു. പിരിക്കുന്ന തുക കൃത്യമായി ട്രഷറിയിലോ, ബാങ്കുകളിലോ നിക്ഷേപിക്കണമെന്നിരിക്കെ ഇത് ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ലംഘിക്കുന്നു. ചിലയിടത്ത് ജീവനക്കാരുടെ പേരിലും ബന്ധുക്കളുടെ പേരിലും ചിട്ടി തുടങ്ങിയശേഷം പണം അടയ്ക്കാതെ ചിട്ടി മുടക്കിയിട്ടിരിക്കുന്നു.
ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കെഎസ്എഫ്ഇ ശാഖകളിലെ വിജിലൻസ് റെയ്ഡ് വിവാദമായി
12:48 AM Nov 29, 2020 | Deepika.com