തൃശൂർ: മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ നോക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രസ്ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തള്ളിക്കളഞ്ഞ സംഭവങ്ങൾ ചൂഴ്ന്നെടുത്തു ബോധപൂർവം കള്ളക്കേസുകളെടുക്കുകയാണ്. അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കള്ളക്കേസെടുത്തു പ്രതിപക്ഷത്തിന്റെ വായടപ്പിക്കാമെന്നു ധരിക്കേണ്ട. സർക്കാരും പാർട്ടിയും ചെളിയിൽ മുങ്ങിനിൽക്കുമ്പോൾ പ്രതിപക്ഷത്തിന്റെ മേൽ ചെളിവാരിത്തേയ്ക്കാനാണ് ശ്രമം. ബാർ കോഴക്കേസിൽ ബിജു രമേശിന്റെ ഈ മൊഴി നേരത്തെയുള്ളതാണ്.
ആരോപണത്തിനെതിരെ വക്കീൽ നോട്ടീസയയ്ക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്. ബാർ കോഴക്കേസിൽ പിണറായി വിജയന് ഒരു ചുക്കും ചെയ്യാനാകില്ല. കെപിസിസി പ്രസിഡന്റായിരുന്ന സന്ദർഭത്തിൽ ബാറുടമകളിൽനിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല.
സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചതോടെ സ്വർണക്കടത്തുകേസിൽ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമോ എന്ന ഭയമാണ്. ഒന്നും മറയ്ക്കാനില്ലെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയക്കുന്നതെന്നു വ്യക്തമാക്കണം.
റെയിൽ ബോർഡിന്റെയോ നീതി ആയോഗിന്റെയോ അംഗീകാരമില്ലാതെയാണ് കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. സർക്കാരിനു പദ്ധതിയിൽ കച്ചവട മനോഭാവമാണുള്ളത്. റിയൽ എസ്റ്റേറ്റ് മാഫിയകൾക്കുവേണ്ടിയാണു പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും ചെന്നിത്തല പറഞ്ഞു. ചെമ്പൂച്ചിറയിലെ സ്കൂൾ നിർമാണത്തിലെ അഴിമതി സംബന്ധിച്ച് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതു പ്രതികളെ സംരക്ഷിക്കാനാണ്. വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ബാർ കോഴ കേസ്: പിണറായിക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്നു ചെന്നിത്തല
12:48 AM Nov 29, 2020 | Deepika.com