കൊച്ചി: അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍ കയറ്റിയിറക്കാന്‍ പ്രത്യേക വൈദഗ്ധ്യവും പരിശീലനവും നേടിയവരെ സ്ഥാപനമുടമയ്ക്കു നിയോഗിക്കാമെന്നും ഇതിനു തങ്ങളെ മാത്രം നിയോഗിക്കണമെന്നു ചുമട്ടു തൊഴിലാളി യൂണിയനുകള്‍ക്ക് നിര്‍ബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍ കയറ്റിയിറക്കാന്‍ പോലീസ് സംരക്ഷണം തേടി ആലപ്പുഴ ഗുഡ്മോണിംഗ് എന്റര്‍പ്രൈസസ് ഉടമ എ. ബാലകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് തീരുമാനം.
അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഇലക്ട്രോ ണിക് ഉപകരണങ്ങള്‍ വൈദഗ്ധ്യമില്ലാത്തവര്‍ കൈകാര്യം ചെയ്യുന്നതിലുണ്ടാവുന്ന വീഴ്ചകള്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നു ഹര്ജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിക്കാരന്റെ സ്ഥാപനത്തില്‍നിന്നു രജിസ്ട്രേഷന് അപേക്ഷ നല്കിയവര് സെയില്സ്മാന്മാരാണെന്നും ചുമട്ടു തൊഴിലാളികളല്ലെന്നുമായിരുന്നു യൂണിയനുകളുടെ വാദം.
കേരള ഹെഡ്ലോഡ് വര്‍ക്കേഴ്സ് സ്കീമിന്റെ പരിധിയിലുള്ള ഏരിയയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും ഈ മേഖലയില്‍ ലോഡിംഗ്, അണ്‍ലോഡിംഗ് ജോലികള്‍ തങ്ങള്‍ക്കു മാത്രമവകാശപ്പെട്ടതാണെന്നും യൂണിയനുകള്‍ വാദിച്ചു.
എന്നാല്‍ അതീവ ശ്രദ്ധ വേണ്ട ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക വൈദഗ്ധ്യമുള്ളവരെ നിയോഗിക്കുന്നതില്‍ അപാകതയില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. സ്ഥാപനത്തിലെ കയറ്റിയിറക്കിനു പോലീസ് സംരക്ഷണം നല്‍കാനും ഉത്തരവില്‍ പറയുന്നു.
ഗൃഹോപകരണങ്ങൾ കയറ്റിയിറക്കാൻ വിദഗ്ധരെ ഉടമയ്ക്കു നിയോഗിക്കാം
03:02 AM Nov 27, 2020 | Deepika.com