തൃശൂർ: പത്രമാരണ നിയമം പിൻവലിച്ചെങ്കിലും ഇത്തരം ഒരു നിയമ നിർമാണം നടത്തിയതുതന്നെ കേരളത്തിന്റെ പാരമ്പര്യത്തിനു കളങ്കം ചാർത്തിയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇങ്ങനെയൊരു നിയമത്തെക്കുറിച്ചു ചിന്തിക്കുന്നതുപോലും തെറ്റാണെന്നാണു കരുതുന്നത്. കേരളത്തെക്കുറിച്ച് അയൽസംസ്ഥാനങ്ങൾക്ക് ഒരു ധാരണയുണ്ട്. അതിനു കടകവിരുദ്ധമായ ഈ നടപടി ഏറ്റവും നിർഭാഗ്യകരമായി. പ്രസ്ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമനിർമാണം പിൻവലിച്ചത് അഭികാമ്യമാണ്. തെറ്റു ബോധ്യപ്പെടുമ്പോൾ അതു പിൻവലിക്കുന്നതു നല്ലതാണ്. പക്ഷേ, കഴിഞ്ഞ നാലേമുക്കാൽ വർഷങ്ങൾ ഇടതുമുന്നണി പല തെറ്റായ തീരുമാനങ്ങളുമെടുത്തിട്ടുണ്ട്. തെറ്റാണെന്നു ബോധ്യപ്പെട്ടിട്ടും ദുരഭിമാനത്തിന്റെ പേരിൽ അത്തരം കാര്യങ്ങളൊന്നും പിൻവലിച്ചിട്ടില്ല. അതിനൊക്കെ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കയാണ്.
സ്ഥാനാർഥിനിർണയത്തിൽ തെറ്റായ നടപടികളുണ്ടായിട്ടുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബന്ധപ്പെട്ടവർ മറുപടി പറയേണ്ടി വരും. കെ. മുരളീധരൻ കോണ്ഗ്രസിലെ സമുന്നതനായ നേതാവാണ്. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്തു പരിഹരിക്കും. നിലവിൽ നിർത്തിയ സ്ഥാനാർഥികളെ വിജയിപ്പിക്കുകയെന്നതാണു പ്രധാനം.
തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം മാത്രമല്ല, സ്ഥാനാർഥികളെയും അതാതു സ്ഥലങ്ങളിലെ പ്രശ്നങ്ങളുമൊക്കെ സ്വാധീനിക്കും. തെരഞ്ഞെടുപ്പിൽ യുഡിഎഫിനു നല്ല വിജയപ്രതീക്ഷയുണ്ട്.
ബാർ കോഴ ആരോപണം പല തവണ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണം നടത്തിയിട്ടില്ലെങ്കിൽ അദ്ദേഹത്തിനെതിരെ കേസുമില്ല, ആരോപണവുമില്ലെന്നാണ് അർഥം.
നിയമപരമായി അധികാരമില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. പലതും പൊടിതട്ടിയെടുക്കുകയാണ്. എന്തൊക്കെയോ താത്പര്യങ്ങൾ ഇതിനു പിന്നിലുണ്ട്.
സോളാർ കേസിലെ സരിതയ്ക്കു ബിനീഷിന്റെ ബിനാമിയാണ് താമസ സൗകര്യമൊരുക്കിയതെന്ന വാർത്തയുണ്ടല്ലോ എന്ന ചോദ്യത്തിന്, പത്രവാർത്ത മാത്രമാണു തനിക്കും അറിയാവുന്നതെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.
പത്രമാരണനിയമം കളങ്കം: ഉമ്മൻചാണ്ടി
03:02 AM Nov 27, 2020 | Deepika.com