കോഴിക്കോട്: പാലുത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലെത്തിയെന്ന് മന്ത്രി കെ.രാജു. രാജ്യത്തെ ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസംബറോടെ കേരളത്തിലാവശ്യമായ പാല് ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്ന അവസ്ഥയാകും. ഇതു വഴി കുര്യന് സ്വപ്നം കണ്ട സ്വയംപര്യാപ്തതയിലേക്ക് കേരളം കാലെടുത്തു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പാലുത്പാദനം ഗണ്യമായി വര്‍ധിച്ചു. സംസ്ഥാനത്തിന്റെ പുറത്തു നിന്ന് പാല് ഇറക്കുമതി ചെയ്യേണ്ട ആവശ്യം ഇനിയുണ്ടാകില്ല. മലബാര്‍ മേഖലയില്‍ ആവശ്യത്തില്‍ കൂടുതല്‍ പാലുത്പാദനം നടക്കുന്നുണ്ട്. അതിനാല്‍ തന്നെ അധികമുള്ള പാല് പാല്‍പ്പൊടിയാക്കാനായി പൊതുമേഖലയില്‍ കമ്പനി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
മില്‍മ മലബാര്‍ യൂണിയന്റെ കീഴിലായിരിക്കും ഈ സ്ഥാപനമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്റെ ഗാരണ്ടിയോടെയാകും സ്ഥാപനം തുടങ്ങുന്നത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായം, അംഗീകാരം എന്നിവ തയാറായിക്കഴിഞ്ഞു. സാങ്കേതിക സഹായമടക്കമുള്ളവ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മലയാളത്തെയും കേരളത്തെയും എന്നും നെഞ്ചോടുചേര്‍ത്ത് പിടിച്ചിരുന്നയാളായിരുന്നു ഡോ. കുര്യനെന്ന് അദ്ദേഹത്തിന്റെ മകള്‍ നിര്‍മല കുര്യന് അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. മലബാര്‍ യൂണിയന് ആസ്ഥാനത്ത് ഡോ. കുര്യന്റെ അര്‍ധകായ പ്രതിമ അവര്‍ അനാച്ഛാദനം ചെയ്തു.
ഡോ. വര്‍ഗീസ് കുര്യന് ഭാരതരത്ന നല്‍കണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷത്തിലധികം ക്ഷീരകര്‍ഷകര്‍ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്ഡുകളയക്കു ന്നതിന്റെ ഭാഗമായി ചടങ്ങില്‍ സംബന്ധിച്ചവര്‍ കാര്‍ഡുകള്‍ ഒപ്പിട്ട് പോസ്റ്റ് ബോക്സില്‍ നിക്ഷേപിച്ചു.
മിൽമ മലബാർ യൂണിയനു കീഴിൽ പാൽപ്പൊടി ഫാക്ടറി
03:02 AM Nov 27, 2020 | Deepika.com