തിരുവനന്തപുരം: പട്ടയഭൂമിയിലെ വാണിജ്യകെട്ടിടങ്ങൾ സാധൂകരിക്കുന്നതിനും കാർഷികേതര പ്രവർത്തനങ്ങൾ നിജപ്പെടുത്തുന്നതിനും ഭൂമിപതിവു ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചു പഠിച്ചു രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിനെ സർക്കാർ ചുമതലപ്പെടുത്തി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെയും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെയും അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
പട്ടയഭൂമിയിൽ ഗാർഹിക- കാർഷികേതര നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിന്റെ എൻഒസി വേണമെന്ന നിബന്ധന സംസ്ഥാനമൊട്ടാകെ ബാധകമാക്കിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിക്കേണ്ട തുടർനടപടി സംബന്ധിച്ചാണ് രണ്ടാഴ്ചയ്ക്കുള്ളിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകേണ്ടത്. ഭൂവിനിയോഗം സംബന്ധിച്ച പുതിയ നിയമങ്ങളും ചട്ടങ്ങളും പല സംസ്ഥാനങ്ങളിലും നിലവിൽ വന്നിട്ടുണ്ട്. ഇതുകൂടി പരിശോധിച്ച ശേഷം റിപ്പോർട്ട് തയാറാക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇനി നിയമപരമായി എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നാണു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിക്കുക. നിയമപരമായ കാര്യങ്ങൾ നിയമവകുപ്പുമായി ആലോചിച്ചു വേണം പരിഹാരങ്ങൾ നിർദേശിക്കേണ്ടത്. പട്ടയഭൂമിയിലെ 1,000 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വാണിജ്യകെട്ടിടങ്ങൾ സാധൂകരിക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ സർക്കാരിനു മുന്നിലുണ്ട്.
മൂന്നാറിലെ പരിസ്ഥിതി സംരക്ഷണത്തിനായാണ്് എട്ടു വില്ലേജുകളിൽ നിയന്ത്രണം നടപ്പാക്കിയത്. മൂന്നാറിലെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ടു വേണം തുടർനടപടികളെന്നും നിർദേശിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലും പിന്നീടു മൂന്നാർ താലൂക്കിലും മാത്രം നടപ്പാക്കാൻ ഉദ്ദേശിച്ചതായിരുന്നു നിർമാണ, കാർഷികേതര പ്രവർത്തനങ്ങൾക്കുള്ള എൻഒസി വ്യവസ്ഥ.
ഇതിനെതിരേ ചിലർ കോടതിയിൽ പോയതിനെത്തുടർന്നു ഹൈക്കോടതിയും പിന്നീടു സുപ്രീംകോടതിയും സംസ്ഥാനത്തെ മുഴുവൻ പട്ടയഭൂമിക്കും ഇതു ബാധകമാക്കി. നിയമപരമായി നിലനിൽക്കുന്നതും കോടതിവിധിയുടെ അന്തഃസത്ത ഉൾക്കൊള്ളുന്നതുമായ പരിഹാരമാണ് സർക്കാർ ആലോചിക്കുന്നത്.
പട്ടയഭൂമിയിലെ വാണിജ്യകെട്ടിടം: റിപ്പോർട്ടിനു നിർദേശം
12:00 AM Nov 26, 2020 | Deepika.com