മൂവാറ്റുപുഴ: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഇന്നു വിധി പറയും. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു വിജിലന്‍സ് നല്കിയ അപേക്ഷ നിരാകരിച്ച കോടതി, ഡോക്ടറുടെ സാന്നിധ്യത്തില്‍ ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ വച്ചു മൊഴിയെടുക്കാൻ അനുവദിച്ചു.
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചു റിപ്പോര്‍ട്ട് നല്കാന് കോടതി നിയോഗിച്ച ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചതോടെ ആശുപത്രി മാറ്റണമെന്ന ആവശ്യത്തില്‍നിന്നു വിജിലന്‍സ് പിന്മാ റി.
ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പുതിയ അപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതു കോടതി അനുവദിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനാല്‍ കസ്റ്റഡിയില്‍ നല്‍കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍തന്നെ പ്രതി തുടരണമെന്നാണ് ഡിഎംഒ നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെ കോടതിയില്‍ മണിക്കൂറോളം വാദം നടന്നു. പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. രാമന്‍പിള്ള ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. താഴെനിന്ന് എല്ലാവരും നോക്കി പരിശോധിച്ചതിനുശേഷമാണ് മുന്‍കൂര്‍ പണം അനുവദിക്കണമെന്ന ശിപാര്‍ശ അടങ്ങിയ ഫയല്‍ മന്ത്രിയുടെ അടുത്ത് എത്തിയത്. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ് ഉത്തരവ് നല്‍കിയത്. ഇതുകൊണ്ടു സര്‍ക്കാരിനു യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. കൊച്ചി മെട്രോയുടെ നിര്‍മാണം നടക്കുന്നതിനാലാണ് മുന്‍കൂര്‍ അഡ്വാന്‍സ് ചോദിച്ചത്. കമ്പിയും സിമന്റും കടം കിട്ടാതെ വന്ന സാഹര്യമുണ്ടായി. അങ്ങനെയാണ് 10-ാം പ്രതിയായ മുഹമ്മദ് ഹനീഷ് അഡ്വാന്‍സ് കൊടുക്കാനുള്ള അപേക്ഷയില്‍ ശിപാര്‍ശ ചെയ്തതെന്നും അഭിഭാഷകൻ വാദിച്ചു.
കോണ്ട്രാക്ടര് മന്ത്രിക്ക് അപേക്ഷ കൊടുത്തെന്നും മന്ത്രി അനുവദിച്ചു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നതു തെറ്റാണെന്നും രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു.
ടെൻഡറില്‍ അഡ്വാന്‍സിനു യാതൊരുവിധ സാധ്യതയുമില്ലെന്നും 10 കോടി രൂപയ്ക്ക് ഇന്‍കം ടാക്സില്‍ പിഴ അടച്ചതുകൊണ്ടു അഴിമതിപ്പണം അല്ലാതാകുന്നില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. കോണ്‍ട്രാക്ടര്‍ക്കു ലാഭം ഉണ്ടായ കേസാണെന്നും അഴിമതിനിരോധന വകുപ്പു നിലനില്‍ക്കുമെന്നും പ്രതിക്കു ജാമ്യം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതോടെ കോടതി ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.
ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ല
12:00 AM Nov 26, 2020 | Deepika.com