കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം കടുപ്പിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ നാളെ ചോദ്യം ചെയ്യും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം, ബിനാമി ഇടപാടുകളില്‍ സംശയനിഴലിലാണു മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ രവീന്ദ്രന്. കഴിഞ്ഞ ആറിനു ഹാജരാകാന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രനു കോവിഡ് ബാധിച്ചതു തടസമായി. കോവിഡ് മുക്തനായി ആശുപത്രി വിട്ട സാഹചര്യത്തിൽ ഇഡി വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ റിമാൻഡിൽ കഴിയവേയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്തിനെക്കുറിച്ചു ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നെന്നും ആ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ രവീന്ദ്രനെ ചോദ്യം ചെയ്യുന്ന തു നിര്‍ണായകമാണ്.
ശിവശങ്കറിനൊപ്പം പല ഇടപാടുകളിലും രവീന്ദ്രന് പങ്കാളിയാണെന്ന് ഇഡിക്കു വിവരം കിട്ടിയിരുന്നു. ശിവശങ്കറും സ്വപ്നയുമായി സി.എം. രവീന്ദ്രനുണ്ടായിരുന്ന ബന്ധവും അന്വേഷണ ഏജന്‍സികള്‍ക്കു മനസിലായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പല പ്രധാന തീരുമാനങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു രവീന്ദ്രന്. ശിവശങ്കറിനെ കാണാനായി സെക്രട്ടേറിയറ്റിലെത്തിയ പല അവസരത്തിലും രവീന്ദ്രനെ കണ്ടിരുന്നെന്നും യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ആഘോഷപാര്‍ട്ടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നെന്നും സ്വപ്നയുടെ മൊഴിയുമുണ്ട്.
സ്വപ്ന ഫോണില്‍ വിളിച്ചവരുടെ കൂട്ടത്തില്‍ രവീന്ദ്രനുമുണ്ട്. വിസ സ്റ്റാമ്പിംഗുമായും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടു രവീന്ദ്രന് വിളിച്ചിരുന്നെന്ന സ്വപ്നയുടെ മൊഴിയിലും വ്യക്തത വരുത്തും.
സ്വര്‍ണക്കടത്ത് കേസ് : രവീന്ദ്രനെ ഇഡി നാളെ ചോദ്യം ചെയ്യും
11:24 PM Nov 25, 2020 | Deepika.com