കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും പിന്നാലെ നാലു പ്രതികളെ കൂടി കോഫേപോസ ചുമത്തി കരുതല്‍ തടങ്കലിലാക്കി.
സരിത്ത്, കെ.ടി. റമീസ്, എ.എം. ജലാല്‍, മുഹമ്മദ് ഷാഫി എന്നിവര്‍ക്കെതിരെയാണു പുതിയതായി കോഫേപോസ ചുമത്തിയത്. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലെ എക്ണോമിക് ഇന്റലിജന്‍സ് ബ്യൂറോ ഇതിന് അനുമതി നല്കി.
പ്രതികളെ വെറുതെ വിട്ടാല്‍ ഭാവിയിലും ഇവര്‍ കള്ളക്കടത്ത് കേസുകളില്‍ അകപ്പെടുമെന്നു വിലയിരുത്തിയാണ് കോഫേപോസ ചുമത്തുന്നത്. ഇതുവഴി ജാമ്യം നല്‍കാതെ ഒരുവര്‍ഷം വരെ പ്രതികളെ ജയിലില്‍ പാര്‍പ്പിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസം പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉത്തരവ് ജയില്‍ സൂപ്രണ്ടിനു കൈമാറിയിരുന്നു.
നാലു പ്രതികളെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. ഇതോടെ കേസില്‍ ആറു പ്രതികള്‍ കരുതല്‍ തടങ്കലിലായി. ശിവശങ്കര്‍ അടക്കമുള്ളവരെ കരുതല്‍ തടങ്കലിലാക്കുന്നതും പരിഗണനയിലാണ്. നയതന്ത്ര ബാഗേജ് കിട്ടാന്‍ ശിവശങ്കര്‍ സഹായിച്ചുവെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത്: നാലു പ്രതികൾകൂടി കരുതല്‍ തടങ്കലിൽ
11:24 PM Nov 25, 2020 | Deepika.com