കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പുനർനിര്‍മാണം പുരോഗമിക്കുന്ന പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിലവിലുള്ള 17 സ്പാനുകള്‍ നീക്കംചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അവസാന സ്പാനും താഴെയിറക്കിയത്. ആകെയുള്ള 19 സ്പാനുകളില്‍ പാലത്തിന്റെ മധ്യഭാഗത്തെ രണ്ടു സ്പാനുകള്‍ മാറ്റില്ല. ചെന്നൈയില്‍നിന്ന് എത്തിക്കുന്ന കൂറ്റൻ ജാക്കികള്‍ ഉപയോഗിച്ച് ഇവ ഉയര്‍ത്തിയശേഷം ഈ ഭാഗത്തെ നിര്‍മാണ പ്രവൃത്തികള്‍ നടത്തും. മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ വേഗത്തിലാണു പുനർനിര്‍മാണം പുരോഗമിക്കുന്നത്.
സ്പാനുകള്‍ നീക്കം ചെയ്യുന്ന ജോലികള്‍ രണ്ടു മാസംകൊണ്ടു പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. നിലവില്‍ ഇതിനുമുമ്പേ ഈ ലക്ഷ്യം മറികടന്നു. കഴിഞ്ഞ മാസം ഏഴിനാണു പാലത്തിന്റെ ആദ്യ ഗര്‍ഡര്‍ നീക്കം ചെയ്തത്.
തൂണുകള്‍ ബലപ്പെടുത്തുന്ന കോണ്‍ക്രീറ്റ് ജാക്കറ്റിംഗ് ജോലികളും പിയര്‍ ക്യാപ് നിര്‍മാണവും പുരോഗമിക്കുകയാണ്. സ്പാനുകള്‍ നീക്കം ചെയ്യുന്ന ജോലികള്‍ തുടര്ന്നതിനോടൊപ്പംതന്നെ ഈ പ്രവര്‍ത്തികളും നടത്തിയിരുന്നു. ജാക്കറ്റിംഗ് ജോലികളും അവസാന ഘട്ടത്തിൽ എത്തി.
ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയാണു പുനർനിർമാണം നടത്തുന്നത്. എട്ടുമാസംകൊണ്ടു പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പാലത്തില്‍ നിലവിലുള്ള കണ്‍വന്‍ഷനല്‍ ഗര്‍ഡറുകള്‍ക്കു പകരം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡുകളായിരിക്കും ഇനി സ്ഥാപിക്കുക.
പാലാരിവട്ടം പാലം പുനർനിര്‍മാണം നിശ്ചയിച്ചതിനേക്കാള്‍ വേഗത്തിൽ
11:08 PM Nov 25, 2020 | Deepika.com