തിരുവനന്തപുരം: കൃഷിയിടങ്ങളിലിറങ്ങി നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നിലനിന്ന ആറുമാസക്കാലംകൊണ്ടു വെടിവച്ചുകൊന്നത് നൂറിൽ താഴെ കാട്ടുപന്നികളെ മാത്രം. വീണ്ടും ആറുമാസത്തേക്കുകൂടി ഉത്തരവ് നീട്ടിയെങ്കിലും കാര്യമായ പ്രയോജനമുണ്ടാകുമെന്നു കരുതാനാവില്ല. കാട്ടുപന്നിയെ വെർമിനായി പ്രഖ്യാപിച്ച് ശല്യക്കാരനെന്ന നിലയിൽ വെടിവച്ചുകൊന്നാൽ മാത്രമേ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയൂവെന്ന് മന്ത്രി കെ. രാജു പറഞ്ഞു. നീലക്കാള, ചിലയിനം കുരങ്ങുകൾ എന്നിവയെ വെർമിനായി പ്രഖ്യാപിക്കുകയും വെടിവച്ചുകൊല്ലുകയും ചെയ്തിട്ടുണ്ട്.
കാട്ടുപന്നിയെ വെർമിനായി പ്രഖ്യാപിക്കാനായി സമർപ്പിച്ച പരാതി വന്യജീവി വകുപ്പിന്റെ ബാംഗളൂർ ഓഫീസിൽ നിന്ന് കേന്ദ്ര സർക്കാരിലേക്ക് കൈമാറിയിട്ടുണ്ട്. കാട്ടുപന്നിയെ വെടിവയ്ക്കാനിറക്കിയ ഉത്തരവ് നടപ്പാക്കാൻ പ്രയാസമുള്ളതാണ്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ, വൈൽഡ് ലൈഫ് വാർഡന്മാർ എന്നിവർക്കാണ് കാട്ടുപന്നിയെ വെടിവയ്ക്കാനുളള ചുമതല.
റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വാച്ചർമാർ, വനസംരക്ഷണ ഉദ്യോഗസ്ഥർ, പരിശീലനം നേടിയ മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, മൃഗങ്ങളെ വെടിവച്ചുകൊല്ലുന്നതിനു പരിശീലനം നേടിയ സംഘം എന്നിവർക്കാണ് കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള അധികാരം.
കാട്ടുപന്നിശല്യം രൂക്ഷമായ സ്ഥലങ്ങളിൽ രൂപീകരിച്ച കർഷക ജാഗ്രതാ സമിതി ശിപാർശ ചെയ്താൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവ് പ്രകാരം ലൈസൻസുള്ള തോക്ക് ഉടമകൾക്ക് കാട്ടുപന്നിയെ വെടിവച്ചുകൊല്ലാം. കാട്ടുപന്നി ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ കർഷകർ കൂടുതലായി രംഗത്തിറങ്ങി അവയെ നശിപ്പിക്കാനായി ഉത്തരവ് പ്രയോജനപ്പെടുത്തണമെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു.
വൈ.എസ്. ജയകുമാർ
കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള ഉത്തരവ് ആറുമാസം; കൊന്നത് നൂറിൽ താഴെ കാട്ടുപന്നികളെ
11:08 PM Nov 25, 2020 | Deepika.com