തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യം തടയുമെന്ന കടുത്ത വിമർശനം ഉയർന്ന കേരള പോലീസ് നിയമ ഭേദഗതി പിൻവലിച്ചു കൊണ്ടുള്ള റിപ്പീലിംഗ് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. റിപ്പീലിംഗ് ഓർഡിനൻസ് ഗവർണറുടെ പരിഗണനയ്ക്കു വിട്ടു. ഇന്നലെ മന്ത്രിസഭ അംഗീകരിച്ച 2020ലെ കേരള പോലീസ് നിയമ ഭേദഗതി പിൻവലിക്കൽ ഓർഡിനൻസ് ഗവർണർ അംഗീകരിക്കുന്നതോടെ, കഴിഞ്ഞ ദിവസം കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി ഓർഡിനൻസ് റദ്ദാകും.
സംസ്ഥാന മന്ത്രിസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഓർഡിനൻസ് പ്രാബല്യത്തിലായശേഷം ഇതു റദ്ദാക്കുന്നതിനായി ദിവസങ്ങൾക്കുള്ളിൽ റിപ്പീലിംഗ് ഓർഡിനൻസ് കൊണ്ടുവന്നത്. പോലീസ് നിയമ ഭേദഗതിക്കെതിരേ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഓർഡിനൻസ് പിൻവലിക്കാൻ സർക്കാർ തയാറായത്.
ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തര വകുപ്പിനു വേണ്ടി പോലീസ് ആക്ട് പിൻവലിക്കൽ ഓർഡിനൻസ് കൊണ്ടുവരുന്ന വിവരം അറിയിച്ചത്. പോലീസ് നിയമ ഭേദഗതി ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത പൊതു സമൂഹത്തിലും ഇടതുമുന്നണിയിലും ചർച്ചയായ സാഹചര്യത്തിലാണ് പിൻവലിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരും ഈ നിർദേശത്തെ പിന്തുണച്ചു. നിയമ ഭേദഗതി റദ്ദാക്കിക്കൊണ്ടുള്ള ഓർഡിനൻസ് മാത്രമാണ് മന്ത്രിസഭ പരിഗണിച്ചത്. സാധാരണ ബുധനാഴ്ചകളിൽ ചേരേണ്ട മന്ത്രിസഭാ യോഗമാണ് ഇന്നലെ ചേർന്നത്.
പോലീസ് നിയമ ഭേദഗതി പിൻവലിച്ച് റദ്ദാക്കൽ ഓർഡിനൻസ്
12:32 AM Nov 25, 2020 | Deepika.com