തിരുവനന്തപുരം: പോലീസ് ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നതു പോലെ പിൻവലിക്കാനുള്ള റിപ്പിലീംഗ് ഓർഡിനൻസും ആഭ്യന്തര വകുപ്പിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണു മന്ത്രിസഭായോഗത്തിൽ കൊണ്ടുവന്നത്. നിയമത്തിന്റെ കരടു തയാറാക്കി നൽകിയപ്പോൾ പോലീസ് ഉപദേഷ്ടാവ് രമണ് ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശകും വിവാദങ്ങൾക്കു വഴിവച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ പറഞ്ഞു.
അജൻഡയ്ക്കു പുറത്തുള്ള ഇനമായാണ് ഇക്കാര്യം മന്ത്രിസഭയിൽ പരിഗണിച്ചത്. മുൻപു നിയമഭേദഗതി കൊണ്ടു വന്നപ്പോൾ മിണ്ടാതിരുന്ന സിപിഐ മന്ത്രിമാർ ഇന്നലെ മുഖ്യമന്ത്രി പിൻവലിക്കൽ ഓർഡിനൻസ് കൊണ്ടു വന്നപ്പോഴും മിണ്ടിയില്ല. പാർട്ടി എതിർപ്പ് അറിയിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണ്ടെന്ന നിലപാടായിരുന്നു സിപിഐ മന്ത്രിമാർക്ക്. ഇന്നലെ വൈകുന്നേരം അരമണിക്കൂറോളം ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്നെയായിരുന്നു കൂടുതൽ കാര്യങ്ങളും സംസാരിച്ചത്. ഇത്രയധികം വിവാദമായ സാഹചര്യത്തിൽ ഇനി സോഷ്യൽ മീഡിയ നിയന്ത്രണത്തിനായി ഓർഡിനൻസ് കൊണ്ടുവരില്ലെന്നും നിയമസഭയിൽ ബില്ലായി കൊണ്ടുവന്നു പാസാക്കുക മാത്രമാണു ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകൾ അടക്കം നേരിടുന്ന അപമാനങ്ങളും അധിക്ഷേപങ്ങളും തടയുന്നതിന്റെ ഭാഗമായി സദുദ്ദേ ശ്യത്തോടെയാണ് ആക്ട് ഭേദഗതി ചെയ്യാൻ തയാറായത്. മാധ്യമ മേധാവികളുടെ യോഗത്തിൽ അവരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഓർഡിനൻസ് പ്രാബല്യത്തിലായപ്പോൾ, വിവിധ ഭാഗങ്ങളിൽനിന്ന് ആശങ്ക ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ദേദഗതി പിൻവലിക്കൽ ഓർഡിനൻസ് കൊണ്ടു വരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ശ്രീവാസ്തവയുടെ നോട്ടപ്പിശകും പ്രശ്നമായി: മുഖ്യമന്ത്രി
11:56 PM Nov 24, 2020 | Deepika.com