തിരുവനന്തപുരം: വിവാദ പോലീസ് നിയമഭേദഗതി ഓർഡിനൻസ് സർക്കാർ പിൻവലിച്ച സാഹചര്യത്തിൽ, ഇതിനു പകരമായി ഏതെങ്കിലുമൊരു വാചകം മാറ്റി മറ്റൊരു ഓർഡിനൻസ് ഇറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയുകയെന്ന സദുദ്ദേശ്യത്തോടെയാണ് സർക്കാർ നിയമനിർമാണം ആലോചിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇനിയുള്ള കാര്യങ്ങളിലൊക്കെ പൊതുചർച്ചയുടെ അടിസ്ഥാനത്തിൽ എന്തുവേണമെന്ന് തീരുമാനിക്കാം. ഇനിയെന്തെങ്കിലും നിയമനിർമാണം വേണ്ടതുണ്ടെങ്കിൽത്തന്നെ അത് നിയമസഭയിലൂടെ മാത്രമേ വരാൻ സാധ്യതയുള്ളൂ.
സമൂഹത്തിൽ ഉയർന്ന പൊതു അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിയമ ഭേദഗതി ആലോചിച്ചത്. അത്തരം അഭിപ്രായങ്ങൾക്ക് ഇനിയും സാധ്യതയുണ്ടാകും.
അത്തരം അഭിപ്രായങ്ങളെല്ലാം ശേഖരിച്ച് എന്തുവേണമെന്ന് ആലോചിക്കാം. എന്നാൽ, ഏതെങ്കിലും ഓർഡിനൻസിലൂടെ ഇത്തരമൊരു നിയമനിർമാണം നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷ നിലപാട് താൻ സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് കൃത്യമായി പരിശോധിക്കാൻ ശക്തമായ സംവിധാനമുള്ള പാർട്ടി ഞങ്ങൾക്കുണ്ട്. ആ പാർട്ടിയിൽ, നിങ്ങളിൽ ചിലർ ആഗ്രഹിച്ചതിനു വിരുദ്ധമായി, ഇപ്പോഴും താൻ തുടരുന്നുണ്ട്.
പൊതുവിൽ എന്താണോ പാർട്ടിയും ഇടതുപക്ഷമുന്നണിയും കാണുന്നത്, അതിനനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാരാണിത്. അപാകതകൾ വരുന്നുണ്ടെങ്കിൽ പരിശോധിക്കുകയും അതിനനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും. അതിനെക്കുറിച്ചൊന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഇടതുപക്ഷ നിലപാടിൽനിന്നു മുഖ്യമന്ത്രി വ്യതിചലിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പിണറായി വിജയൻ പറഞ്ഞു.
എന്നാൽ, ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവരുന്നതിനുമുന്പ് ഏതെങ്കിലും ഘട്ടത്തിൽ ഇക്കാര്യം പാർട്ടിയുടെയോ ഇടതുമുന്നണിയുടെയോ വേദികളിൽ ചർച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന്, മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.
നിങ്ങൾ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് നേരത്തേ പറഞ്ഞ അഭിപ്രായങ്ങളെന്തെന്ന് പരിശോധിച്ചു നോക്കിയാൽ മതി. ഓരോരോ അഭിപ്രായങ്ങൾ വരുന്പോഴുള്ള അഭിപ്രായ പ്രകടനങ്ങളായിട്ടേ ഇതിനെ കണക്കാക്കേണ്ടതുള്ളൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
എങ്ങനെയാണ് ഈ നിയമം വന്നത് എന്നതിനെക്കുറിച്ച് താൻ വ്യക്തമാക്കിക്കഴിഞ്ഞു. വന്നുകഴിഞ്ഞപ്പോഴുണ്ടായ സാഹചര്യവും പറഞ്ഞു. ആ സാഹചര്യത്തിന്റെ ഭാഗമായി അവിടെ കടിച്ചുതൂങ്ങി നിൽക്കുന്നത് ശരിയല്ലെന്നതും സർക്കാരെന്ന നിലയ്ക്കു കണ്ടു. അതിന്റെ ഭാഗമായി പിൻവലിക്കുന്ന നിലയാണുണ്ടായത്. ആ പിൻവലിച്ചത് ശരിയെന്ന് പൊതുസമൂഹം അംഗീകരിക്കുന്നുണ്ട്. ചിലർക്ക് അംഗീകരിക്കാൻ വിഷമമുണ്ടാകുമെന്നും ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
"ഏതെങ്കിലും വാചകം മാറ്റി ഇനി ഓർഡിനൻസ് കൊണ്ടുവരില്ല'
11:56 PM Nov 24, 2020 | Deepika.com