തിരുവനന്തപുരം: ലോകബാങ്കിന്റെ ഉപസ്ഥാപനമായ ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷനിൽനിന്ന് (ഐഎഫ്സി) കിഫ്ബി ഹരിത ബോണ്ടുകളിലൂടെ ഫണ്ടു സമാഹരിക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്.
ഇങ്ങനെയുള്ള വായ്പയ്ക്കു കിഫ്ബിക്ക് റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി ആവശ്യമില്ല. വായ്പയുടെ കാര്യങ്ങളിൽ തീരുമാനമാകുന്പോൾ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. ഈ അനുമതി ഐഎഫ്സി തന്നെയായിരിക്കും തേടുകയെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി തോമസ് ഐസക്.
ഐഎഫ്സി ലോകബാങ്കിന്റെ ഭാഗമാണ്. എന്നാൽ കിഫ്ബിയ്ക്കായി ഐഎഫ്സി നിർദേശിക്കുന്നത് വിദേശ വായ്പയല്ല. ഇന്ത്യൻ രൂപയിൽ ഇന്ത്യയിലാണു വായ്പ അനുവദിക്കുന്നത്. ഇന്ത്യക്കകത്തുനിന്ന് ഏതു കോർപറേറ്റ് സ്ഥാപനത്തിനും വായ്പയെടുക്കാം. അതിനാൽ കിഫ്ബിക്ക് ഇതിന് ആർബിഐയുടെ മുൻകൂർ അനുമതി ആവശ്യമില്ല. ഐഎഫ്സിയും കിഫ്ബിയും തമ്മിലുള്ള വായ്പാ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ജൂണ്‍ 30-ന് കിഫ്ബിയുടെ ഭരണസമിതി യോഗത്തിൽ ഐഎഫ്സിയിൽനിന്നും വായ്പയെടുക്കുന്നതിന് അംഗീകാരം നൽകി. ഹരിത വായ്പയാണ് ലക്ഷ്യമിടുന്നത്. 1100 കോടി രൂപ നേരിട്ടുള്ള ഗ്രീൻ വായ്പയായോ ഗ്രീൻ ബോണ്ടായോ സമാഹരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. കുട്ടനാട് പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള രണ്ടാം പാക്കേജ്, കാർബണ്‍ ന്യൂട്രൽ വയനാട്, തീരദേശ സംരക്ഷണവും പുനരധിവാസവും, സിഎൻജി, ഇലക്ട്രിക് ബസുകൾ, ഹരിത കെട്ടിടങ്ങൾ തുടങ്ങിയ പദ്ധതികളൊക്കെ ഈ വായ്പയുമായി ബന്ധപ്പെടുത്താവുന്നതാണ്.
സാങ്കേതിക സഹായത്തിനുള്ള ധാരണാപത്രത്തിൽ ഐഎഫ്സിയും കിഫ്ബിയും ഒപ്പുവച്ചിട്ടുണ്ട്. പിപിപി മാതൃകയിൽ പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിനായാണിത്. സ്വകാര്യ സംരംഭകരെ അടക്കം ലഭ്യമാക്കുന്നതിന് ഉതകുന്നതാണീ ധരണ. ഇങ്ങനെയൊരു ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് നിരാക്ഷേപപത്രം (എൻഒസി) കേന്ദ്ര ധനമന്ത്രാലയത്തിൽനിന്ന് കിഫ്ബിക്കു ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഐഎഫ്സിയിൽനിന്ന് കിഫ്ബി 1100 കോടി രൂപ വായ്പയെടുക്കും
11:56 PM Nov 24, 2020 | Deepika.com