കൊച്ചി: വോട്ടു ചോദിക്കുന്ന പരമ്പരാഗതരീതികളെയെല്ലാം കോവിഡ് വെട്ടിയിരിക്കുന്നു. സ്ഥാനാർഥികൾക്കു വോട്ടു ചോദിച്ചു വീടുകൾ കയറിയിറങ്ങാനാവുന്നില്ല. വയോധികരും രോഗികളുമുണ്ടെങ്കിൽ വീടിന്റെ പരിസരത്തു പോലും പലരും അടുപ്പിക്കുന്നില്ല. ഹസ്തദാനം പറ്റില്ല. വോട്ടർമാരെ അകലെനിന്നു കൈകാട്ടി മടങ്ങേണ്ടി വരുന്നു. സ്ഥാനാര്‍ഥികള്‍ക്കൊപ്പം പോകാന്‍ സജീവ പാർട്ടി പ്രവർത്തകർ പോലും മടിക്കുന്നു. വോട്ടു ചോദിച്ചു വീട്ടില്‍ വന്നാല്‍ വോട്ട് ചെയ്യില്ലെന്നു പറയുന്ന വീട്ടുകാരുമുണ്ട്. കോവിഡ് ഭീതി അത്രമാത്രം എല്ലാവരെയും മാറ്റിയിരിക്കുന്നു.
പണ്ട് ഇങ്ങനെയൊന്നുമായിരുന്നില്ല. ആൾക്കൂട്ടത്തിനൊപ്പം സ്ഥാനാര്‍ഥികള്‍ രാജാവിനെപോലെ പ്രജകളെ കാണാന്‍ വന്നിരുന്ന കാലം. വീടിനുള്ളിൽ അടുക്കളയിലേക്കു വരെ പാഞ്ഞുകയറിയും കുട്ടികളെ എടുത്തു കൊഞ്ചിച്ചും വയോധികരെ ആലിംഗനം ചെയ്തുമുള്ള വോട്ടു തേടൽ. ഇക്കുറി ഇതൊന്നും പറ്റില്ലെന്നു മാത്രമല്ല, വീട്ടിൽ കയറരുതെന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ കർശന വിലക്കുമുണ്ട്. മാസ്ക് മാറ്റി സംസാരിക്കരുതെന്നും സ്ഥാനാര്‍ഥിക്കൊപ്പം അഞ്ചില്‍ താഴെ ആളുകൾ മാത്രമെ പോകാവൂവെന്നും പറഞ്ഞിട്ടുണ്ട്.
കോവിഡ് വ്യാപനം ഭയന്നു പല റെസിഡന്റ്സ് അസോസിയേഷനുകളും കർശന നിയന്ത്രണങ്ങളാണു വോട്ടു തേടിവരുന്ന പാർട്ടിക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ലഘുലേഖകളുടെ വിതരണം പോലും പലയിടത്തും അനുവദിക്കുന്നില്ല. വ്യക്തിപരമായി വോട്ടര്‍മാരെ നേരിൽ കാണാനാകാതെ സ്ഥാനാർഥികൾ വിയർക്കുകയാണ്. തെരഞ്ഞെടുപ്പു റാലികളും മറ്റും പേരിനു മാത്രമായി. വൈകുന്നേരങ്ങളില്‍ കവലകളിലെ പന്തം കൊളുത്തി പ്രകടനമില്ല. മേളങ്ങളില്ല. മൈക്ക് വച്ച് ആളെക്കൂട്ടി പ്രസംഗങ്ങളില്ല. ജയ് വിളികളില്ല.
ഇതെല്ലാം മറികടക്കാനായി സൈബര്‍ മേഖലയെയാണു സ്ഥാനാര്‍ഥികള്‍ ആശ്രയിക്കുന്നത്. ഓരോ വാര്‍ഡിലെയും ആളുകളുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ചു ഗ്രൂപ്പുണ്ടാക്കി വോട്ട് അഭ്യര്‍ഥനയും പ്രചാരണവും നടത്തുന്നു. ഫേസ്ബുക്കും ട്വിറ്ററും യുട്യൂബും വാട്സ് ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയകളിൽ പ്രചാരണം ചൂടുപിടിച്ചിരിക്കുന്നു.
സ്ഥാനാര്‍ഥികളുടെ ശബ്ദത്തില്‍തന്നെ വോട്ട് അഭ്യര്‍ഥിക്കുന്ന വീഡിയോകള്‍, ഓട്ടോമാറ്റിക് വോയിസ് കോളുകൾ, എസ്എംഎസുകള്‍, സ്റ്റാറ്റസ് വീഡിയോകള്‍, പാരഡി ഗാനങ്ങള്‍ തുടങ്ങിയവ വൈറലായിക്കൊണ്ടിരിക്കുന്നു. മൊബൈല്‍ ഫോണില്‍ ഇവ നിറയുന്നതു ചിലരെയെങ്കിലും അസ്വസ്ഥമാക്കുന്നുമുണ്ട്.
വീട്ടില്‍ വന്നാല്‍ വോട്ടില്ല..!
12:34 AM Nov 24, 2020 | Deepika.com