തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾക്കു തടയിടാനെന്ന പേരിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി എല്ലാ മാധ്യമങ്ങൾക്കും ബാധകമാണെന്നു വിജ്ഞാപനം. നിയമഭേദഗതിയിൽ ഓണ്‍ലൈൻ മാധ്യമം എന്നു പ്രത്യേകമായി പരാമർശമില്ല. ഇതിനു പകരം “ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധികളിലൂടെ’ വ്യാജപ്രചാരണം നടത്തിയാൽ അതു കുറ്റകരമാകു”മെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിലൂടെ മുഴുവൻ മാധ്യമങ്ങളും കുരുക്കിലാകാമെന്നാണു പൊതുവിലയിരുത്തൽ. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
ആക്ടിലെ 118-ാം വകുപ്പിൽ 118 എ എന്ന ഉപവകുപ്പ് ചേർത്തു കൊണ്ടാണു പുതിയ നിയമഭേദഗതി വരുത്തിയിരിക്കുന്നത്. ഭേദഗതി പ്രകാരം “ഒരാളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതിനോ അധിക്ഷേപിക്കുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ വേണ്ടി ഏതെങ്കിലും കാര്യമോ വിഷയമോ, വ്യാജമെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ നിർമിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ ഇത്തരക്കാർക്കെതിരേ മൂന്നു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താൻ അധികാരമുണ്ടാകും”. ഇതിനു പുറമെ ഇത്തരക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പലതരം മാധ്യമങ്ങളിൽ(അച്ചടി, ദൃശ്യ, ശ്രാവ്യ, ഓണ്‍ലൈൻ) ഏതിനൊക്കെ നിയമം ബാധകമാകുമെന്നു ഭേദഗതിയിൽ ഒരിടത്തും പരാമർശമില്ല. സൈബർ ആക്രമണം തടയുക എന്നതാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ ഓണ്‍ലൈൻ മാധ്യമം വഴി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയുള്ള നിയമഭേദഗതിയാണിതെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഇതിനു പുറമെ, പ്രസിദ്ധീകരിക്കപ്പെടുന്ന വാർത്തകൾ സത്യമാണോ വ്യാജമാണോ എന്നു പരിശോധിക്കുന്നത് ആരാണെന്നോ ഏതു തരത്തിലാണെന്നോ ഉള്ള യാതൊരു വിശദീകരണവും നിയമഭേദഗതിയിലില്ല.
പോലീസിന് അമിതാധികാരം നൽകുന്നതിനുള്ള നിയമമാണിതെന്നും സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്ന മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുകയാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നും പല കോണുകളിൽ നിന്ന് വിമർശനമുയർന്നിട്ടുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് ആക്ട് ഭേദഗതിക്കെതിരേ വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഭേദഗതി സംബന്ധിച്ച് ഉയർന്നുവരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വ്യക്തിയുടെ അന്തസ്, സ്വച്ഛജീവിതത്തിനുള്ള അവകാശം എന്നിവ സംരക്ഷിക്കാനുള്ള ഈ നടപടിയിൽ മാധ്യമങ്ങൾക്കും പൗര സമൂഹത്തിനും ഒരുവിധ ആശങ്കയും ഉണ്ടാവേണ്ടതില്ല. മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പരിരക്ഷിക്കുന്ന എല്ലാ വകുപ്പുകൾക്കും വിധേയമായ വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്.
ഇത് ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമപ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
ദുരുപയോഗം തടയാൻ പ്രത്യേക നടപടിക്രമം തയാറാക്കും: ഡിജിപി
തിരുവനന്തപുരം: മാധ്യമങ്ങളെ ദോഷകരമായി ബാധിക്കുന്ന പോലീസ് ആക്ട് ഭേദഗതി ദുരുപയോഗിക്കാതിരിക്കാൻ പ്രത്യേക നടപടി ക്രമം (എസ്ഒപി) പോലീസ് തയാറാക്കും. ഭേദഗതി ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്ഒപി തയാറാക്കുകയെന്നു സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
ദുരുപയോഗ ഭീതി; പോലീസ് ആക്ട് ഭേദഗതിയിൽ ആശങ്കയും പ്രതിഷേധവും
12:44 AM Nov 23, 2020 | Deepika.com