തിരുവനന്തപുരം: കേരളത്തിൽ ആറാടാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കരുതേണ്ടെന്ന വെല്ലുവിളിയുമായി ധനമന്ത്രി ഡോ. തോമസ് ഐസക്. റഡാറും കൊണ്ട് ഇവിടെ വന്നാൽ കാലുകഴയ്ക്കും. കിഫ്ബിക്കെതിരേ അന്വേഷണം എന്ന വാർത്ത ചോർത്തി നൽകിയത് ഇഡി തന്നെയാണ്. തലക്കെട്ട് ഇതാകണം എന്നു വരെ നിർദേശം വന്നു. സർക്കാരിനെതിരേ ഉപജാപം നടത്തുകയാണ് ഇഡി ചെയ്യുന്നത്. ഇഡി അയച്ച വാട്സ് ആപ് സന്ദേശവും ഇന്നലെ രണ്ടു തവണയായി നടത്തിയ പത്രസമ്മേളനത്തിൽ തോമസ് ഐസക് മാധ്യമ പ്രവർത്തകരെ കാണിച്ചു.
നിയമസഭയിൽ വയ്ക്കുന്നതിനു മുൻപ് അന്വേഷണം നടത്താനുള്ള ഇഡിയുടെ നടപടി നിയമസഭയോടുള്ള അവഹേളനമാണ്. നിരവധി എംഎൽഎമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിഎജി അന്തിമ റിപ്പോർട്ട് പുറത്തു വിട്ടതുമായി ബന്ധപ്പെട്ടു നിയമസഭാ സ്പീക്കർക്ക് ഇന്നു മറുപടി നൽകുമെന്നും ഐസക് പറഞ്ഞു.
സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാണ് ഇഡി ഭരണഘടന വ്യാഖ്യാനം ചെയ്യാനല്ല. അതിന് ഇവിടെ കോടതിയുണ്ട്. ഭരണഘടനയുണ്ടാക്കാൻ നിയമസഭയുണ്ട്. ആർബിഐ അനുമതി നൽകിയത് ഭരണഘടനാനുസൃതമല്ലെന്ന പരാമർശം പിടിച്ച് അന്വേഷണം കൊണ്ടുപോകുകയാണ് ഇഡി. ആർബിഐ നിബന്ധന പാലിച്ചാണ് മസാല ബോണ്ടിലേക്ക് കടന്നത്.
സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യാതെ സിഎജി ഇത്തരമൊരു റിപ്പോർട്ട് തയാറാക്കിയതിൽ അജൻഡയുണ്ട്. ഇതിൽ കൊത്തിയിരിക്കുകയാണു പ്രതിപക്ഷം. കേരളത്തിന്റെ അവകാശത്തേക്കാൾ പ്രധാനമായി ഇന്നത്തെ സർക്കാരിനെ അടിക്കാൻ ഒരു വടികിട്ടുമോയെന്നു നോക്കുകയാണിവർ. ഇത് കീഴ്വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും പ്രശ്നമല്ല, അട്ടിമറി ശ്രമത്തെ ചെറുക്കുകയെന്നതാണു കടമയെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിൽ ആറാടാമെന്ന് ഇഡി കരുതേണ്ട: തോമസ് ഐസക്
12:44 AM Nov 23, 2020 | Deepika.com