മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ എംഎൽഎ, കെ. ബാബു എന്നിവർക്കെതിരെയുള്ള അന്വേഷണത്തിനു നിയമസഭാ സ്പീക്കറുടെ അനുമതിയും തേടി. അനുമതി ലഭിക്കുന്ന മുറയ്ക്കു മാത്രമേ അന്വേഷണം നടത്താനാകൂ. അതേസമയം, കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ രണ്ടു തവണ അന്വേഷിച്ച് ഒന്നും കണ്ടെത്താനായില്ലെന്നു വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കോടതിയെ അറിയിച്ച സാഹചര്യത്തിൽ പുതിയ അന്വേഷണത്തിന് അനുമതി നൽകരുതെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്കു ഹർജി നൽകി. എല്ലാ നിയമവശവും പരിശോധിച്ച ശേഷം മാത്രമേ ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നാണു വിവരം.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ പിണറായി സർക്കാർ പ്രതിരോധത്തിലായിരിക്കേ, രണ്ടു മുസ്ലിംലീഗ് എംഎൽഎ മാരെ അറസ്റ്റ്ചെയ്തതിനു പിന്നാലെയാണ് പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടു സർക്കാർ ഇറങ്ങിയിരിക്കുന്നതെന്നാണു പ്രതിപക്ഷ ആരോപണം.
പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ട ഫയലിൽ കഴിഞ്ഞ ദിവസം രാത്രി മുഖ്യമന്ത്രി ഒപ്പിട്ടു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുൻ എക്സൈസ് മന്ത്രി കെ. ബാബു, മന്ത്രിസഭാംഗമായിരുന്ന വി.എസ്.ശിവകുമാർ എന്നിവർക്കു പണം കൈമാറിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് നടപടി. രഹസ്യാന്വേഷണം നടത്തിയാണ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചത്.
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണത്തിൽ ഒരു കോടി രൂപ കെപിസിസി ഓഫീസിൽ എത്തി രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ കെ.ബാബുവിനും 25 ലക്ഷം രൂപ വി.എസ്.ശിവകുമാറിനും കൈമാറിയെന്നാണു ബിജു രമേശ് ആരോപിച്ചത്. ഇതേത്തുടർന്ന് മറ്റു ചിലരും അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിരുന്നു.
‘അന്വേഷണാനുമതി നൽകരുത്’- ഗവർണർക്ക് രമേശ് ചെന്നിത്തലയുടെ ഹർജി
അതേസമയം ബാര്‍ കോഴ ആരോപണത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. ആറു വര്‍ഷം മുന്‍പുതന്നെ ഈ ആരോപണം ഉയരുകയും അന്ന് നിഷേധിച്ചതുമാണ്. തനിക്ക് ആരും കോഴ തന്നിട്ടുമില്ല, വാങ്ങിയിട്ടുമില്ല.
ആരോപണം സംബന്ധിച്ച് രണ്ട് അന്വേഷണം നടന്നു. അന്വേഷണങ്ങളില്‍ തെളിവില്ലെന്നു പറഞ്ഞു തള്ളിക്കളഞ്ഞതാണെന്നും ചെന്നിത്തല പറഞ്ഞു. വാസ്തവത്തില്‍ മുഖ്യമന്ത്രി ഇപ്പോൾ ചെയ്തത് കോടതിയലക്ഷ്യമാണ്.
കോടതിയുടെ മുമ്പില്‍ നില്ക്കുന്ന ഒരു കേസില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം അദ്ദേഹത്തിനില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.