തിരുവനന്തപുരം: പട്ടയഭൂമിയിലെ 1500 ചതുരശ്ര അടിവരെയെങ്കിലുമുള്ള വാണിജ്യനിർമാണങ്ങൾ സാധൂകരിച്ചില്ലെങ്കിൽ വ്യാപക പരാതി ഉയരുമെന്നു ഇടതു മുന്നണിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലവിൽ 1000 ചതുരശ്ര അടിവരെയുള്ള വാണിജ്യ കെട്ടിടങ്ങൾ സാധൂകരിക്കുന്നതു മാത്രമാണു സർക്കാർ പരിഗണിക്കുന്നത്.
ഇതു വ്യാപക പരാതികൾക്ക് ഇടയാക്കുമെന്നാണു മുന്നണിയിലെയും സിപിഎമ്മിലെയും ഒരു വിഭാഗം കരുതുന്നത്. 2,000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾ സാധൂകരിക്കമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ,വൻകിട ലോബിയെ സഹായിക്കാനാണെന്ന ആരോപണം ഉയരാൻ സാധ്യതയുണ്ടെന്നും പാർട്ടി കേന്ദ്രങ്ങൾ കരുതുന്നു. ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ കർശന വ്യവസ്ഥകളും കൊണ്ടുവരും.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമേ ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടാകാനിടയുള്ളൂ. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ ചൊവ്വാഴ്ചയോടെ തിരുവനന്തപുരത്തു എത്തിയശേഷം വിധിപ്പകർപ്പുകൂടി പരിശോധിച്ച് മുഖ്യമന്ത്രി അടക്കമുള്ളവരുമായി പ്രാഥമിക കൂടിയാലോചനകളാരംഭിക്കൂ. കോടതി വിധിയുടെ പശ്ചാത്തലത്തിൽ പട്ടയഭൂമി പാർപ്പിട, കാർഷികാവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാനാകൂ. എന്നാൽ, ഉപജീവനത്തിനായി കെട്ടിടങ്ങൾ നിർമിച്ചവരെ സർക്കാരിനു വഴിയാധാരമാക്കാനുമാകില്ല. നിശ്ചിത വിസ്തൃതിക്കു ശേഷമുള്ള കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്ത ശേഷം പാട്ടത്തിനോ മറ്റോ നൽകുന്നതും പരിഗണിക്കും.
അതിനിടെ, കോടതി വിധി സർക്കാർ നടപ്പാക്കിയാൽ ക്വാറി പോലെയുള്ളവയുടെ പ്രവർത്തനം തടസപ്പെടുമെന്നു ആശങ്കയും ഉയർന്നിട്ടുണ്ട്. നിലവിൽ പലയിടത്തും പതിച്ചു നൽകിയ ഭൂമിയിൽ വൻതോതിൽ ഖനനം നടക്കുന്നുണ്ട്. നിയമനിർമാണത്തിൽ ഇതും പരിഗണിക്കേണ്ടി വരും. പട്ടയഭൂമിയിലെ നിർമാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻഒസി നിർബന്ധമാക്കണമെന്ന ഹൈക്കോടതി വിധി കഴിഞ്ഞദിവസം സുപ്രീംകോടതി ശരിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപതിവു ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്.
പട്ടയഭൂമിയിലെ വാണിജ്യ കെട്ടിടങ്ങളുടെ വിസ്തീർണപരിധി ഉയർത്തേണ്ടിവരും
12:50 AM Nov 22, 2020 | Deepika.com