തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിനെ നിയമപരമായി നേരിടാൻ സർക്കാർ. ഇക്കാര്യത്തിൽ നിയമോപദേശം തേടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഫാലി എസ്. നരിമാനെ സമീപിക്കാനാണു തീരുമാനം.
കരട് റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതും കിഫ്ബിക്ക് വായ്പയെടുക്കാൻ അനുമതിയില്ലെന്ന സിഎജി വാദവും നിയമപരമായി നേരിടുന്നതിനുള്ള നടപടിയുടെ ഭാഗമാണു നീക്കം.
സിഎജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ചു പ്രതിരോധം ഉയർത്തുന്നതിനൊപ്പം നിയമപോരാട്ടം നടത്താനുമാണ് തീരുമാനം.
അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തിയ ശേഷമാണ് നിയമ നടപടിയുടെ സാധ്യത പരിശോധിക്കാൻ മുതിർന്ന ഭരണഘടനാവിദഗ്ധനായ അഭിഭാഷകൻ ഫാലി എസ്. നരിമാനെ സമീപിക്കാൻ തീരുമാനിച്ചത്. ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ റിപ്പോർട്ടിനെ എങ്ങനെ നിയമപരമായി നേരിടാമെന്ന കാര്യമാണ് സർക്കാർ പരിശോധിക്കുന്നത്.
കരട് റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ, സർക്കാരിനു വിശദീകരണത്തിന് അവസരം നൽകാതെ അന്തിമ റിപ്പോർട്ടിൽ സിഎജി ഉൾപ്പെടുത്തിയത് തെറ്റാണെന്നാണ് സർക്കാർ നിലപാട്.
ഇതു സാധാരണ റിപ്പോർട്ടായി കാണക്കാക്കാനാകില്ല. നടപടി ക്രമങ്ങൾ തെറ്റിച്ചു തയാറാക്കിയ റിപ്പോർട്ടാണെന്നും സർക്കാർ കരുതുന്നു. കിഫ്ബിക്കു വായ്പയെടുക്കാൻ നിയമസഭയുടെ അനുമതിയില്ലെന്ന സിഎജി റിപ്പോർട്ടിലെ പരാമർശം സഭയെ അവഹേളിക്കുന്നതെന്നാണ് സർക്കാർ നിലപാട്. നരിമാന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടി.
കിഫ്ബിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള കേസിലും അദ്ദേഹത്തിന്റെ ഉപദേശം തേടും. ഭരണഘടനാ വിദഗ്ധരായ മുതിർന്ന അഭിഭാഷകരെ ഹൈക്കോടതിയിലെ കേസ് വാദിക്കാൻ എത്തിക്കാനാണു സർക്കാർ ശ്രമം.
കിഫ്ബി വിവാദം : സിഎജി റിപ്പോർട്ടിനെ നേരിടാൻ സർക്കാർ
12:50 AM Nov 22, 2020 | Deepika.com