കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ കണ്ട ഉദ്യോഗസ്ഥരെ വരെ പ്രതി ചേര്‍ത്തതോടെ സര്‍ക്കാരിനെതിരേ ഉദ്യോഗസ്ഥതലത്തില്‍ അങ്കലാപ്പും അമര്‍ഷവും ഉയരുന്നു. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിതെന്ന വികാരമാണു പൊതുവേ ഉയരുന്നത്. ഉദ്യോഗസ്ഥര്‍ നിസഹകരണത്തിലേക്കു നീങ്ങുമെന്ന സൂചനയുമുണ്ട്.
കരാറുകാരനു വായ്പ അനുവദിച്ച ഉത്തരവില്‍ ഒപ്പിട്ട ഉദ്യോഗസ്ഥരെയെല്ലാം വിജിലന്‍സ് പ്രതിയാക്കിക്കഴിഞ്ഞു. കിറ്റ്കോയുടെ രണ്ട് ഉദ്യോഗസ്ഥരെ കൂടി പ്രതി ചേര്‍ത്തതോടെ മൊത്തം പ്രതികള്‍ പതിനേഴായി. ഇതിലധികവും ഉദ്യോഗസ്ഥരാണ്. ചട്ടങ്ങൾ ലംഘിച്ചാണു കരാറുകാരനായ സുമിത് ഗോയലിന് 8.25 കോടി രൂപ വായ്പ നല്‍കിയതെന്നു വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ലൈഫ് മിഷന് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കൂടുതൽ ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്തേക്കു വരാനിടയുണ്ട്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച ഉന്നത ഉദ്യോഗസ്ഥരിലേക്കു ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നീളുന്നതായ വിവരങ്ങളും പുറത്തുവരുന്നു.
ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പ്രതിയാക്കിയതോടെ വിവിധ സർക്കാർ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഉദ്യോഗസ്ഥരെല്ലാം അങ്കലാപ്പിലാണ്. ഫയലുകൾ വിശദമായി പഠിക്കണമെന്നു പറഞ്ഞ് ഒപ്പിടാന്‍ മടിക്കുന്ന സ്ഥിതിയുണ്ട്. ഇതുമൂലം സെക്രട്ടേറിയറ്റില്‍ പോലും ഫയലുകള്‍ നീങ്ങാത്ത അവസ്ഥയുണ്ട്.
പാലാരിവട്ടം മേൽപ്പാലം ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയിൽ; അമര്‍ഷം പുകയുന്നു
12:50 AM Nov 22, 2020 | Deepika.com