തിരുവനന്തപുരം: ഈ മാസം 26-നു നടക്കുന്ന ദേശീയ പണിമുടക്കിൽ എല്ലാ മേഖലയും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 25-ന് അർധരാത്രി ആരംഭിക്കുന്ന പണിമുടക്ക് 26ന് അർധരാത്രി അവസാനിക്കും. പാൽ, പത്രം, ഇലക്ഷൻ ഓഫീസുകൾ എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബാങ്ക്, ഇൻഷ്വറൻസ്, ബിഎസ്എൻഎൽ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ജീവനക്കാർ പങ്കെടുക്കും. കെഎസ്ആർടിസി, സ്വകാര്യ ബസ് ജീവനക്കാർ, മോട്ടോർ മേഖല തൊഴിലാളികൾ എന്നിവർ പങ്കെടുക്കുന്നതിനാൽ സർവീസ് മുടങ്ങും. വ്യാപാരി-വ്യവസായികൾ പിന്തുണ നൽകിയിട്ടുള്ളതിനാൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കില്ല. കർഷകർ, കർഷകത്തൊഴിലാളികൾ തുടങ്ങിയവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആ മേഖലകളും പ്രവർത്തിക്കില്ല.
പണിമുടക്കിനു പിന്തുണ നൽകി സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് സമരസമിതി അഭ്യർഥിച്ചു. അത്യാവശ്യങ്ങൾക്കായി പോകുന്നവരെ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ, തൊഴിലാളിവിരുദ്ധ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു.ബിഎംഎസ് ഒഴികെ രാജ്യത്തെ ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കുചേരുമെന്നും സമരസമിതി അറിയിച്ചു.
26-ലെ ദേശീയ പണിമുടക്കിൽ എല്ലാ മേഖലയും സ്തംഭിക്കും: സംയുക്ത ട്രേഡ് യൂണിയൻ
12:48 AM Nov 22, 2020 | Deepika.com