അതിരന്പുഴ: സാന്പത്തിക തർക്കത്തെത്തുടർന്ന് സുഹൃത്തിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം.ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേരും ക്വട്ടേഷൻ നൽകിയ ഏറ്റുമാനൂരിലെ വ്യവസായിയും പോലീസ് പിടിയിലായി. അതിരന്പുഴ സ്വദേശി കുടിലിൽ നെൽസണെ(58)യാണ് ഇന്നലെ രാവിലെ ഏഴിന് പ്രഭാതസവാരിക്കിടെ സൈലോയിലെത്തിയ സംഘം വധിക്കാൻ ശ്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം ഏലൂർ കവലയ്ക്കൽ ജോസ് കെ. സെബാസ്റ്റ്യൻ (45), പാലക്കാട് കല്ലിപ്പാടം കുന്നിയിൽ കെ. സുജേഷ് (32), തൃശൂർ ചേലക്കര ചിറകുഴിയിൽ സി.വി. ഏലിയാസ് കുട്ടി, അതിരന്പുഴ മറ്റംകവല കോണിക്കൽ റെജി പ്രോത്താസീസ് എന്നിവരാണു പിടിയിലായത്.
അതിരന്പുഴ-പാറോലിക്കൽ റോഡിൽ ഐക്കരക്കുന്നേൽ ജംഗ്ഷനിലാണ് സംഭവം. നെൽസനും റെജിയും തമ്മിൽ സാന്പത്തിക തർക്കങ്ങൾ മുന്‍പ് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ സ്റ്റേഷനിൽ കേസ് നിലനിൽക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്ത് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന നെൽസണും റെജിയും മാന്നാനത്തെ സ്ഥലമിടപാട് തർക്കത്തിലും ഇടപെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കമാകാം കൊലപാതകശ്രമത്തിൽ കലാശിച്ചതെന്നാണ് പോലീസ് കരുതുന്നത്. എതിർദിശയിൽനിന്നെത്തിയ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള പച്ച സൈലോ വാഹനം നെൽസനുനേരെ വെട്ടിത്തിരിച്ച് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു മറിഞ്ഞു. നിസാര പരിക്കുകളോടെ രക്ഷപ്പെട്ട നെൽസണ്‍ സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു.
ക്വട്ടേഷൻ സംഘം അതുവഴി എത്തിയ ഓട്ടോറിക്ഷയിൽ കയറി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും ചെയ്തു. സമീപത്തെ വീട്ടിൽ അഭയം പ്രാപിച്ച നെൽസനെ വീട്ടുടമസ്ഥൻ തെള്ളകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചെല്ലുന്പോൾ ക്വട്ടേഷൻ സംഘത്തെയും അവിടെവച്ചു കണ്ടു മുട്ടുകയായിരുന്നു. നെൽസണ്‍ ഏറ്റുമാനൂർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്നു പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു റെജിയുടെ ക്വട്ടേഷനാണെന്നു മനസിലായത്. തൃശൂർ സ്വദേശികളാണിവർ. മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. നാലു പേരെയും ഏറ്റുമാനൂർ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
സുഹൃത്തിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം: ക്വട്ടേഷൻ സംഘാംഗങ്ങൾ ഉൾപ്പെടെ നാലു പേർ പിടിയിൽ
12:45 AM Nov 22, 2020 | Deepika.com