തിരുവനന്തപുരം: സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ സ്ഥാനത്തു നിന്നും വിൻസൻ എം പോൾ പടിയിറങ്ങി. 2016 മെയ് മാസത്തിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായ അദ്ദേഹം കാലാവധി പൂർത്തിയാക്കിയാണ് വിരമിക്കുന്നത്.
മന്ത്രിസഭാ തീരുമാനങ്ങൾ പൂർണമായും വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങളെടുത്ത ശേഷമാണ്, തലശേരി എസ്പി മുതൽ മുഖ്യവിവരാവകാശ കമ്മീഷണർ വരെയുള്ള നീണ്ട 36 വർഷത്തെ സർവീസ് ജീവിതത്തിൽ നിന്ന് വിൻസൻ എം. പോൾ പടിയിറങ്ങുന്നത്.
പുതിയ മുഖ്യ വിവരാവകാശ കമ്മീഷണറെ തെരഞ്ഞെടുക്കാൻ സർക്കാർ അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാർ നിയമഭേദഗതിയിലൂടെ ഇനിയുള്ള കമ്മീഷണർമാർക്കുള്ള കാലാവധി അഞ്ചു വർഷത്തിൽ നിന്നും മൂന്നു വർഷമായി കുറച്ചിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജി പദവിയും ഉണ്ടാകില്ല. ഡിസംബർ 28 വരെ അപേക്ഷിക്കാമെന്നാണ് പൊതുഭരണ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അടുത്ത വർഷം വിരമിക്കുന്ന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ഡിജിപി ലോക്നാഥ് ബഹ്റ, നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി തുടങ്ങിയവരാണ് നിലവിൽ മുഖ്യ വിവരാവകാശ കമ്മീഷണായി പരിഗണിക്കുന്നവരുടെ പട്ടികയിലുള്ളത്.
മുഖ്യ വിവരാവകാശ കമ്മീഷണർ സ്ഥാനത്തു നിന്നു വിൻസൻ എം. പോൾ പടിയിറങ്ങി
11:56 PM Nov 21, 2020 | Deepika.com