കൊച്ചി: കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ്-എം എന്ന പേരും അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കമ്മീഷന്റെ ഉത്തരവിനെതിരെ പി.ജെ. ജോസഫ് എംഎല്‍എയും പി.സി. കുര്യാക്കോസും നല്കിയ ഹര്‍ജികള്‍ തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.
പാര്‍ട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും അനുവദിക്കണമെന്ന ജോസ് കെ. മാണിയുടെ അപേക്ഷയില്‍, പാര്‍ട്ടിയില്‍ രണ്ടു ചേരിയുണ്ടെന്നു വിലയിരുത്തി സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം കണക്കാക്കിയാണു നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ജോസ് കെ. മാണി വിഭാഗത്തിനു പേരും ചിഹ്നവും നല്‍കിയത്. കമ്മീഷന്റെ ഓഗസ്റ്റ് 30 ലെ ഉത്തരവില്‍ അപാകതയില്ലെന്നും ഇതില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പാര്‍ട്ടിയുടെ പേരും ചിഹ്നവും ഒരു വിഭാഗത്തിന് അനുവദിക്കണമെങ്കില്‍ പാര്‍ട്ടിയില്‍ പിളര്പ്പുണ്ടെന്നതു ശരിവയ്ക്കണമെന്നു കോടതി ചൂണ്ടിക്കാട്ടി. പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളുടെയും സ്റ്റിയറിംഗ് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് വ്യത്യസ്ത നിലപാടുകളെടുത്തതും പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഏഴു ജനപ്രതിനിധികളില്‍ നാലു പേരും വിഭാഗീതയുണ്ടെന്ന പരാതിയില്‍ ഒപ്പുവച്ചതും പിളര്പ്പുണ്ടെന്നതിനു തെളിവാണ്. സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിപക്ഷമുണ്ടെന്ന് ഇരുവിഭാഗവും അവകാശപ്പെട്ട് സത്യവാങ്മൂലങ്ങള്‍ നല്‍കിയിരുന്നു.
ഈ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പുണ്ടെന്ന നിഗമനത്തില്‍ കമ്മീഷന് എത്തിച്ചേര്‍ന്നത്. കമ്മീഷന് കൈക്കൊണ്ട തീരുമാനം ശരിയാണ്. പാര്‍ട്ടി ഭരണഘടനയില്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ പട്ടിക അന്തിമമാക്കേണ്ടതാരാണെന്ന് പറയുന്നില്ല. ഇരുകൂട്ടരും ഹാജരാക്കിയ പട്ടിക പൂര്‍ണമായും വിശ്വാസയോഗ്യമല്ലാത്തതിനാല്‍ ഭൂരിപക്ഷ നിര്‍ണയത്തിന് ഇരുലിസ്റ്റിലും പൊതുവായി പേരുള്ളവരുടെ എണ്ണവും നിയമനിർമാണ സഭകളിലെ അംഗങ്ങളുടെ എണ്ണവും കമ്മീഷന് ആധാരമാക്കി.
കേസിന്റെ സാഹചര്യം നോക്കിയാല്‍ കമ്മീഷന്റെ നടപടിയില്‍ അപാകതയില്ല. സംസ്ഥാന പാര്‍ട്ടിയെന്ന നിലയ്ക്കു സംസ്ഥാന കമ്മിറ്റിയെ സംഘടനയുടെ പ്രാതിനിധ്യ വിഭാഗമായി കണക്കാക്കി ഭൂരിപക്ഷം നിശ്ചയിക്കുകയാണ് ചെയ്തത്: ഉത്തരവ് പറയുന്നു.
ഇരുവിഭാഗവും നല്കിയ സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ പട്ടികയില്‍ പൊതുവായി ഉള്‍പ്പെട്ട 305 പേരുടെ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനം എടുത്തത്. പാര്‍ട്ടികള്‍ക്കു ചിഹ്നം നിശ്ചയിച്ചു നല്‍കാനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മീഷനാണ്. ഇന്ത്യയെപ്പോലെ സാക്ഷരതാ നിരക്ക് തൃപ്തികരമല്ലാത്ത ഒരു രാജ്യത്ത് തെരഞ്ഞെടുപ്പില്‍ ചിഹ്നങ്ങള്‍ അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ കടമ നിര്‍വഹിക്കാന്‍ വര്‍ക്കിംഗ് ചെയര്മാന് അധികാരമുണ്ടെങ്കിലും ഇത് അനന്തമായ അധികാരമല്ലെന്നായിരുന്നു ജോസ് കെ.മാണിയുടെ വാദം. സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നാണ് തന്നെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഈ യോഗത്തിനെതിരെ പി.ജെ. ജോസഫ് വിഭാഗം കോടതിയെ സമീപിച്ചതു പിളര്‍പ്പിനു തെളിവാണെന്നും ജോസ് കെ.മാണി വിഭാഗം വാദിച്ചു.
എന്നാല്‍, ജോസ് കെ.മാണിയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ പിളര്‍പ്പുണ്ടെന്ന് കമ്മീഷന് വിലയിരുത്തിയതു ശരിയല്ലെന്നായിരുന്നു ജോസഫിന്റെ വാദം. പാര്‍ട്ടി ചെയര്മാന് ആരെന്നതു മാത്രമാണു തര്‍ക്കം. സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെയോ പാര്‍ട്ടി ഭാരവാഹികളുടെയോ കാര്യത്തില്‍ തര്‍ക്കമില്ല. താന്‍ വര്‍ക്കിംഗ് ചെയര്മാനാണെന്നതിലും തര്‍ക്കമില്ല. ആ നിലയ്ക്ക് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നതു ശരിയല്ലെന്നും ജോസഫ് വാദിച്ചിരുന്നു.
തെര. കമ്മീഷന്റെ തീരുമാനം ഇന്ന്
തിരുവനന്തപുരം: പി.ജെ.ജോസഫിന്റെ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നു രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ അനുവദിച്ചേക്കും. ഇതുസംബന്ധിച്ച കമ്മീഷന്റെ ഉത്തരവ് ഇന്നുണ്ടാകും.
രണ്ടില ജോസ് കെ. മാണിക്ക്
01:13 AM Nov 21, 2020 | Deepika.com