കൊച്ചി: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന കെ.എം. മാണി അന്തരിച്ചതോടെ പാര്‍ട്ടിയില്‍ രൂപംകൊണ്ട രൂക്ഷമായ ചേരിപ്പോരാണ് ഒടുവിൽ ജോസ് കെ. മാണി വിഭാഗത്തിന് അനുകൂലമായ ഹൈക്കോടതി വിധി വരെ എത്തിനില്‍ക്കുന്നത്. 2018 ഏപ്രില്‍ 20 നാണ് കേരള കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്.
കെ.എം. മാണിയെ ചെയര്‍മാനായും പി.ജെ. ജോസഫിനെ വര്‍ക്കിംഗ് ചെയര്‍മാനായും ജോസ് കെ. മാണിയെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു. 2019 ഏപ്രില്‍ ഒമ്പതിന് കെ.എം. മാണി മരിച്ചതോടെ പാര്‍ട്ടിയുടെ സ്ഥിതി മാറി. വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് നേതൃത്വം ഏറ്റെടുത്തു. പിന്നീടിങ്ങോട്ടു ജോസ് കെ. മാണിയുമായുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകാന്‍ തുടങ്ങി.
2019 മേയ് 25 ന് ജോസ് കെ. മാണിയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ നാലിലൊന്ന് അംഗങ്ങളും ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പി.ജെ. ജോസഫിന് നിവേദനം നല്കി. എന്നാല്‍ നടപടിയുണ്ടായില്ല. പിന്നീടു പാര്‍ട്ടിയുടെ ഹൈപവര്‍ കമ്മിറ്റിയംഗം സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തു. 314 പേര് പങ്കെടുത്ത യോഗത്തില്‍ ജോസ് കെ. മാണിയെ ഐകകണ്ഠ്യേന ചെയര്‍മാനായി തെരഞ്ഞെടുത്തു. ജോസ് കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തതു തൊടുപുഴ മുന്‍സിഫ് കോടതി സ്റ്റേ ചെയ്തു.
പിന്നീടു പാലായില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗം ജോസ് ടോം പുലിക്കുന്നേലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസ്-എം ചിഹ്നമായ രണ്ടില ജോസ് ടോമിനുലഭിച്ചില്ല. സ്വതന്ത്രനായി മത്സരിച്ചെങ്കിലും ജയിച്ചില്ല. ഇതിനുശേഷം ജോസ് കെ. മാണി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു കേരള കോണ്‍ഗ്രസ് -എം എന്ന പേരും ചിഹ്നവും അനുവദിക്കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് വസ്തുതകള്‍ വിലയിരുത്തി സ്ഥിരീകരിച്ചു. സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷ പിന്തുണ നോക്കിയാണ് ജോസ് കെ. മാണി വിഭാഗത്തിന് പാര്‍ട്ടിയുടെ പേരും ചിഹ്നവും അനുവദിച്ച് കമ്മീഷന് ഉത്തരവിറക്കിയത്.
സത്യം ജയിച്ചു: ജോസ്.കെ.മാണി
കോട്ടയം: എത്രഇരുട്ടിലും മൂടിവയ്ക്കാനും ഇല്ലാതാക്കാനും ശ്രമിച്ചാലും ആത്യന്തികമായി സത്യംതന്നെ വിജയിക്കുമെന്ന് തെളിയിക്കുന്നതാണ് രണ്ടില ചിഹ്നം തങ്ങൾക്ക് നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് ജോസ് കെ. മാണി. കെ.എം. മാണിയുടെ ആത്മാവിന്റെ ശക്തിയാണു തെളിയിക്കപ്പെട്ടത്.
കേരള കോണ്‍ഗ്രസ് -എം എന്ന രാഷ്ട്രീയ പാർട്ടിയുടെ അംഗീകാരവും രണ്ടില ചിഹ്നവും സംബന്ധിച്ച ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിപോലും അംഗീകരിക്കാതിരുന്നവർ സത്യത്തെയാണ് അംഗീകാരിക്കാതിരുന്നത്.
കേരള കോണ്‍ഗ്രസ് എം - ജോസ് വിഭാഗം പ്രവർത്തകരുടേയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേയും ആദ്യഘട്ട വിജയം കൂടിയാണിതെന്നും ജോസ് കെ. മാണി പറഞ്ഞു.
നിയമപോരാട്ടങ്ങൾക്കൊടുവിൽ രണ്ടില സ്വന്തമാക്കി ജോസ് വിഭാഗം
01:13 AM Nov 21, 2020 | Deepika.com