തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തു വന്നതു സംബന്ധിച്ച അന്വേഷണത്തിൽ ഒത്തുകളിച്ചു ജയിൽ- പോലീസ് ഉന്നതർ. മുഖ്യമന്ത്രിയുടെ പേരു പറയാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തുന്നുവെന്ന സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് അന്വേഷണം പ്രഖ്യാപിക്കാത്തതു ദുരൂഹതയിലേക്കു വിരൽ ചൂണ്ടുന്നു.
പുറത്തുവന്ന ശബ്ദം സ്വപ്ന യുടേതെന്നു കഴിഞ്ഞ ദിവസം സ്ഥീരികരിച്ച ദക്ഷിണമേഖലാ ജയിൽ ഡിജിപി ഇന്നലെ മലക്കം മറിഞ്ഞു.
ശബ്ദസന്ദേശം സ്വപ്നയുടേ തെന്നു സ്ഥിരീകരിക്കാൻ സാധിച്ചില്ലെന്നാണു ജയിൽ ഡിഐജിയുടെ പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളതെന്നാണു വിവരം. എന്നാൽ, അട്ടക്കുളങ്ങര ജയിലിൽവച്ചല്ല, ശബ്ദസന്ദേശം റിക്കാഡ് ചെയ്തതെന്നു ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷിക്കണമെന്ന ജയിൽ മേധാവിയുടെ കത്തിനു പ്രസക്തിയില്ലെന്നാണ് അന്വേഷണം ഒഴിവാക്കാനായി പോലീസ് പറയുന്ന വാദം. കേസ് അട്ടിമറിക്കാനായി, ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തു വന്നതിനെക്കുറിച്ച് സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാൽ കേസ് അന്വേഷിക്കേണ്ടിവരുമെന്ന ഭയവും സംസ്ഥാനത്തിനുണ്ട്.
ജയിൽ ഡിജിപി അടക്കം ഇക്കാര്യത്തിൽ ഇന്നലെ മാധ്യമങ്ങളോടു സംസാരിച്ചില്ല. ശബ്ദസന്ദേശം എവിടെനിന്നു ചോർന്നെന്നും എവിടെ വച്ചു റിക്കാർഡ് ചെയ്തെന്നും അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ജയിൽ മേധാവി ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിക്കു കത്തു നൽകിയിരുന്നു. ഇക്കാര്യ ത്തിൽ എജിയുടെ നിയമോപദേശം തേടിയതല്ലാതെ തുടർനടപടി സ്വീകരിക്കാത്തതു കേസ് അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്ന ആരോപണവുമുയരുന്നുണ്ട്.
അതിനിടെ, ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദസന്ദേശം എങ്ങനെ പുറത്തുവന്നുവെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ജയിൽ ഡിജിപിക്ക് കത്തു നൽകി.
ജയിൽ ഡിഐജി നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ, പുറത്തുവന്ന ശബ്ദത്തിന് സ്വപ്നയുടെ ശബ്ദത്തോടു സാമ്യമുണ്ടെന്നു പറയുന്നു. എന്നാൽ, തന്റേതാണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്ന ഡിഐജിക്ക് നൽകിയത്. ഈ ശബ്ദസന്ദേശം അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് റിക്കാർഡ് ചെയ്തതല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ശബ്ദസന്ദേശത്തിന്റെ ആധികാരികത പോലീസ് ഹൈടെക് സെൽ അന്വേഷിച്ചു കണ്ടെത്തണമെന്നാണ് ജയിൽ വകുപ്പിന്റെ നിലപാട്.
ശബ്ദരേഖയ്ക്ക് സാമ്യതയുണ്ടെങ്കിലും തന്റേതാണെന്ന് ഉറപ്പില്ലെന്നാണ് സ്വപ്നയുടെ മൊഴി. അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ കഴിയുന്ന കാലത്ത് മാനസികമായി സംഘർഷം നേരിട്ടിരുന്നു. ആരോടൊക്കെ എന്തൊക്കെ പറഞ്ഞുവെന്ന് ഓർമയില്ലെന്നും സ്വപ്ന മൊഴി നൽകി. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് അൽപമെങ്കിലും സ്വസ്ഥമായതെന്നാണ് സ്വപ്ന പറയുന്നത്.
ശബ്ദരേഖയുടെ ഉറവിടം തേടി ഇഡി
കൊച്ചി: സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതു സംബന്ധിച്ച വിവാദങ്ങള്‍ക്കിടയിലും സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണം കൂടുതൽ ഉന്നതരിലേക്കു വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ശബ്ദരേഖയുടെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ടു ഡിജിപിക്കു പരാതി നല്‍കാനും ആലോചിക്കുന്നുണ്ട്. ജയില്‍ ഡിജിപി ഋഷിരാജ് സിംഗും പോലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഉള്‍പ്പെടെ ഏതാനും പേരിലേക്ക് അന്വേഷണം തിരിഞ്ഞ സാഹചര്യത്തില്‍ കേസ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെപുറത്തുവിട്ടതാണു ശബ്ദരേഖ എന്ന വിലയിരുത്തലിലാണ് ഇഡി.
സ്വര്‍ണക്കടത്തിനെയും മറ്റു കേസുകളെയും രാഷ്ട്രീയപരമായല്ല കാണുന്നതെന്നും കേസുമായി ബന്ധപ്പെട്ടു തങ്ങളുടെ പക്കല്‍ ആവശ്യമായ രേഖകളുണ്ടെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു. സ്വപ്നയെ മാപ്പുസാക്ഷിയാക്കുന്ന കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ല. സ്വപ്ന ഇതിനകം ഏറ്റുപറഞ്ഞ മൊഴികള്‍ മാറ്റിപ്പറയാന്‍ കഴിയില്ല. പോലീസില്‍ നല്കുന്ന മൊഴി പോലെയല്ല ഇഡിക്കു മുന്നിൽ നല്കുന്ന മൊഴികൾ. മൊഴി മാറ്റിപ്പറഞ്ഞാല്‍ അതിന്റെ കേസ് വേറെ വരും. മൊഴിക്ക് 100 ശതമാനം വാല്യൂ കോടതിയില്‍ ഉണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
ദേശീയ അന്വേഷണ ഏജന്‍സികളായ ഐബിയും എന്‍ഐഎയും ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
ജയിലിലെ സ്വപ്നയുടെ ശബ്ദരേഖ; ഒത്തുകളിച്ച് ജയിൽ-പോലീസ് ഉന്നതർ
01:13 AM Nov 21, 2020 | Deepika.com