തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഭിമാന വികസനപദ്ധതികളെ അട്ടിമറിക്കാൻ വലിയ ഗൂഢാലോചന നടക്കുന്നുവെന്നു സിപിഎം. കിഫ്ബി പോലുള്ള പദ്ധതികളിലൂടെ കോടിക്കണക്കിനു രൂപയുടെ വികസന പ്രവർത്തനങ്ങളാണു ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനത്തു നടന്നുവരുന്നത്.
എന്നാൽ സിഎജിയെപ്പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു കിഫ്ബിയെ തകർക്കാനുള്ള ശ്രമമാണു കേന്ദ്ര സർക്കാരും കേരളത്തിൽ യുഡിഎഫും ചേർന്നു നടത്തുന്നതെന്നും ഏതുവിധേനയും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
സ്വർണക്കടത്ത് കേസിലൂടെ സംസ്ഥാനത്തെ എല്ലാ വികസന പദ്ധതികളിലും അഴിമതി ആരോപണം ചാർത്തുന്നതു സർക്കാരിനെ തകർക്കാനാണ്. തെരഞ്ഞെടുപ്പു വേളയിൽ കിഫ്ബിക്കെതിരെയുള്ള സിഎജി റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയുള്ള ഇടതുമുന്നണിയുടെ പ്രതിഷേധവും സമരവും രാഷ്ട്രീയമായി ഫലംകണ്ടു തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പുവേളയിൽ വോട്ടർമാരോടു സർക്കാരിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന ഗൂഢാലോചന പറഞ്ഞു മനസിലാക്കാൻ കഴിയണം. ഇതോടൊപ്പം കിഫ്ബിയെ തകർക്കാനുള്ള സിഎജിയുടെ നീക്കത്തിനെതിരെയും പ്രതിരോധം തീർക്കണമെന്നും ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
സിഎജിക്കുമെതിരെ സിപിഎം
01:13 AM Nov 21, 2020 | Deepika.com