കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ വിചാരണ എറണാകുളത്തെ അഡീ. സ്പെഷല്‍ സെഷന്‍സ് കോടതിയില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ടു നടിയും സര്‍ക്കാരും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കോടതി പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണം അടിസ്ഥാനമാക്കി ക്രിമിനല്‍ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റാനാവില്ലെന്നു സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
സത്യം കണ്ടെത്താനും നീതി നടപ്പാക്കാനും കോടതിയും പ്രോസിക്യൂഷനും പ്രതിഭാഗവും ഒരേ മനസോടെ പ്രവര്‍ത്തിക്കുമെന്നു കോടതിക്ക് ഉറപ്പുണ്ടെന്ന് 23 പേജുള്ള വിധിയില്‍ പറയുന്നു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നാരോപിച്ചാണ് കോടതി മാറ്റത്തിനായി ഹർജി നല്‍കിയത്.കേസില്‍ മുഖ്യസാക്ഷിയായ ഇരയെ ക്രോസ് വിസ്താര വേളയില്‍ പീഡിപ്പിക്കുന്ന നിലപാടാണ് പ്രതിഭാഗം സ്വീകരിച്ചതെന്നായിരുന്നു ഹർജിയിലെ ആക്ഷേപം.
ദൃശ്യങ്ങൾ പകർത്തിയ പെന്‍ഡ്രൈവിന്റെ ഫോറന്‍സിക് പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് പ്രോസിക്യൂഷനു നല്‍കിയില്ല. മറ്റു പ്രതികള്‍ക്കു വേണ്ടി ഇരയെ വിസ്തരിച്ചു നാലു മാസം കഴിഞ്ഞാണ് ദിലീപിന്റെ അഭിഭാഷകന് വിസ്തരിച്ചതെന്നും ഹര്‍ജികളില്‍ ആരോപണമുണ്ടായിരുന്നു. ഇതെല്ലാം കൃത്യമായ വിശദീകരണത്തോടെ കോടതി തള്ളി.
ദിലീപിന്റെ അഭിഭാഷകന് ഇരയെ വിസ്തരിക്കാന്‍ വൈകിയത് പെന്‍ഡ്രൈവ് പരിശോധനയുടെ ഫലം ലഭിക്കാന്‍ താമസിച്ചതിനാലാണ്. വിചാരണ കഴിയും വരെ പരിശോധനാ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും പ്രതിക്കോ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ മാത്രമേ നല്‍കാവൂ എന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിനെ നിയമപരമായി ചോദ്യംചെയ്യാത്ത സാഹചര്യത്തില്‍ ജഡ്ജിയുടെ നടപടി പക്ഷപാതപരമാണെന്നു പറയാന്‍ കഴിയില്ല. കോവിഡ് സാഹചര്യം കണക്കിലെടുത്തു മൂന്നു മാസത്തോളം വിചാരണ നീട്ടിവയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി തള്ളി
01:13 AM Nov 21, 2020 | Deepika.com