കൊച്ചി/ബംഗളൂരു: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതിനെത്തുടർന്നു നടക്കുന്ന അന്വേഷണം മലയാള സിനിമാരംഗത്തേക്കും. ഇതിന്റെ ഭാഗമായി മലയാള സിനിമയിലെ ഒരു നിര്‍മാതാവ് ഉള്‍പ്പെടെ നാലു പേര്‍ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നല്‍കിയതായി സൂചനയുണ്ട്. മയക്കുമരുന്നു കേസ് പ്രതികൾക്കു പണം നല്‍കിയതിന് അറസ്റ്റിലായ ബിനീഷ് കോടിയേരി സിനിമയിലും പണം മുടക്കിയിരുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് അന്വേഷണം മലയാള സിനിമയിലേക്കും വ്യാപിപ്പിക്കുന്നത്.
ബിനീഷിന്റെ പണമിടപാടുകളും സാമ്പത്തികസ്രോതസുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. മയക്കുമരുന്നു കേസില്‍ ബംഗളൂരുവിൽ അറസ്റ്റിലായ മുഖ്യപ്രതി കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായുള്ള ബിനീഷിന്റെ അടുത്ത ബന്ധം ഇതിനോടകം വ്യക്തമായിട്ടുണ്ട്. കൊച്ചിയിലെ നിശാ പാര്‍ട്ടികള്‍ക്കും സിനിമാക്കാർക്കും മയക്കുമരുന്നു വിതരണം ചെയ്യുന്നതില്‍ അനൂപിനു നിര്‍ണായക പങ്കുണ്ടായിരുന്നു.
ഇഡി നോട്ടീസ് നല്കിയ നിര്‍മാതാവിന്റെ സിനിമയില്‍ ബിനീഷ് പണം മുടക്കിയിരുന്നു. നോട്ടീസ് ലഭിച്ച മറ്റുള്ളവരും ബിനീഷിന്റെ മുതല്‍മുടക്കില്‍ നിര്‍മിച്ച സിനിമയുടെ അണിയറ ബന്ധമുള്ളവരാണ്. മലയാള സിനിമാ മേഖലയിലേക്കു കൊച്ചി കേന്ദ്രീകരിച്ചു മയക്കുമരുന്ന് ഒഴുകിയിരുന്നെന്ന് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും നേരത്തേ കണ്ടെത്തിയിരുന്നു.
ഇതിനിടെ, അറസ്റ്റിലായ അനൂപ് മുഹമ്മദിനു നൽകിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ബിനീഷ് തയാറാകുന്നില്ലെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. ബിനീഷും അനൂപും തമ്മിൽ പലതവണ പണമിടപാട് നടന്നതായി എൻഫോഴ്സമെന്റ് കണ്ടെത്തിയിട്ടുണ്ട്. മൂന്നു കോടിയിലേറെ രൂപ ഇത്തരത്തിൽ കൈമാറ്റം ചെയ്തിട്ടുണ്ട്. പണമിടപാട് നടന്നുവെന്ന് നേരത്തേ ബിനീഷ് അന്വേഷണ സംഘത്തിനുമുന്നിൽ സമ്മതിച്ചതുമാണ്. എന്നാൽ, പണം എവിടെനിന്നു ലഭിച്ചതാണ് എന്നതുൾപ്പെടെ വിശദാംശങ്ങൾ നൽകാൻ ബിനീഷ് തയാറാകുന്നില്ല. അനൂപിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൃത്യമായ ഇടവേളകളിൽ ബിനീഷ് കണക്കിൽപ്പെടാത്ത പണം നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ബിനീഷ് കോടിയേരിയുടെ അറസ്റ്റ് : സിനിമാ ബന്ധവും
01:14 AM Nov 01, 2020 | Deepika.com