തൃശൂർ: നഗരസഭ, പഞ്ചായത്ത് അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥിനിർണയവും ചൊവ്വാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാക്കാൻ വാർഡ്, ഡിവിഷൻതല കമ്മിറ്റികൾക്കു കെപിസിസി അനുവദിച്ച സമയം ഇന്നലയോടെ തീർന്നു.
ഡിസിസി പ്രസിഡന്റുമാർക്കും കെപിസിസി ഭാരവാഹികൾക്കും പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അയച്ച സ്ഥാനാർഥിനിർണയ കലണ്ടറിലാണ് ചൊവ്വാഴ്ചയ്ക്കകം എല്ലാം പൂർത്തിയാക്കണമെന്ന നിർദേശം. സീറ്റുവിഭജനത്തിനു പ്രാദേശികതലചർച്ചകൾ ഒക്ടോബർ 31 നകം പൂർത്തിയാക്കണമെന്നാണ് ഇക്കഴിഞ്ഞ 27 നു പുറത്തിറക്കിയ കത്തിലെ ആവശ്യം.
പ്രാദേശികതലത്തിൽ സീറ്റുവിഭജന കാര്യത്തിൽ തർക്കങ്ങളുണ്ടെങ്കിൽ മേൽഘടകങ്ങളെ അറിയിക്കണം. മേൽഘടകങ്ങൾ മൂന്നാം തീയതിക്കകം തീരുമാനമെടുക്കണം. കോണ്ഗ്രസ് സ്ഥാനാർഥിനിർണയവും നവംബർ മൂന്നിനകം പൂർത്തിയാക്കണം. പഞ്ചായത്ത്, നഗരസഭകളിൽ വാർഡ്, ഡിവിഷൻതല യോഗങ്ങൾ നടത്തിയാണ് സ്ഥാനാർഥിനിർണയം നടത്തേണ്ടത്. യോഗത്തിൽ ബ്ലോക്ക് കമ്മിറ്റി നേതാക്കൾ പങ്കെടുക്കണം. വിജയസാധ്യതയുള്ള സ്ഥാനാർഥിയെ ഐകകണ്ഠ്യേന നിശ്ചയിക്കണം. സ്ഥാനാർഥിത്വത്തിന് ഒന്നിലേറെ പേരുണ്ടെങ്കിൽ തീരുമാനമെടുക്കാൻ മൂന്നംഗ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തണം. അഞ്ചാം തീയതിക്കകം സബ് കമ്മിറ്റി തീരുമാനമെടുക്കണം. തർക്കം തുടരുകയാണെങ്കിൽ ബ്ലോക്ക് കമ്മിറ്റി തീരുമാനമെടുക്കും.
ബ്ലോക്ക് കമ്മിറ്റികൾ നവംബർ ആറിനു യോഗം ചേർന്ന് പഞ്ചായത്തുകളിലെ സ്ഥാനാർഥിനിർണയം പൂർത്തിയാക്കണം. ബ്ലോക്കിന്റെ പരിധിയിൽ വരുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷിനിലെ സ്ഥാനാർഥിയുടെ കാര്യത്തിലും തീരുമാനമെടുക്കണം.
നവംബർ ആറ്, ഏഴ്, എട്ട് തീയതികളിൽ ജില്ലാ സബ് കമ്മിറ്റി ചേർന്ന് പഞ്ചായത്തുകളിലെ യും നഗരസഭകളിലെയും ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേയും സ്ഥാനാർഥിനിർണയം പൂർത്തിയാക്കണം.
സീറ്റുവിഭജനം, സ്ഥാനാർഥിനിർണയം എന്നീ കാര്യങ്ങളിൽ ജില്ലാതലത്തിലും തീരുമാനമെടുക്കാൻ കഴിയുന്നില്ലെങ്കിൽ കെപിസിസി തെരഞ്ഞെടുപ്പു കമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കത്തിൽ പറഞ്ഞിട്ടുണ്ട്.
ഫ്രാങ്കോ ലൂയിസ്
സീറ്റു വിഭജനവും സ്ഥാനാർഥിനിർണയവും ചൊവ്വാഴ്ച പൂർത്തിയാക്കണം: കെപിസിസി
12:55 AM Nov 01, 2020 | Deepika.com