തൊടുപുഴ: ആസാം സ്വദേശിയായ ആറുവയസുകാരനു ക്രൂരമർദനമേറ്റു.തലയോട്ടിക്കു പൊട്ടലും ആന്തരിക രക്ത സ്രാവവും ഉണ്ടായതിനെത്തുടർന്നു കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരനും ആസാം സ്വദേശിയുമായ ഇംദാദുൾ ഹഖിനെ(25) പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനും ജുവനൈൽ ജസ്റ്റീസ് ആക്ട് 308 പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ തൊടുപുഴ ഉണ്ടപ്ലാവിലാണ് സംഭവം.അനുസരണക്കേടു കാട്ടിയതിനു കഴുത്തിൽ പിടിച്ച് ഉയർത്തി തിണ്ണയിലേക്ക് എറിയുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.
ഇന്നലെ രാവിലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതോടെയാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സ്കാനിംഗിൽ തലയോട്ടിക്കു പരിക്ക് കണ്ടെത്തിയതോടെ പൊലീസിനെ അറിയിച്ചു.പ്രതിയും ആശുപത്രിയിൽ എത്തിയിരുന്നു.ഇവിടെനിന്നാണ് ഇയാ ളെ അറസ്റ്റ് ചെയ്തത്. അസം സ്വദേശികളായ ദന്പതികൾ രണ്ടു കുട്ടികളുമായി ഒരു വർഷത്തോളമായി ഉണ്ടപ്ലാവിൽ താമസിക്കുകയാണ്. ഇളയ പെണ്‍കുട്ടിക്ക് രണ്ടുവയസുണ്ട്.കുട്ടിയുടെ പിതാവും പ്രതിയും തടിപ്പണിക്കാരാണ്. ഇംദാദുൾ ഹഖ് ഇവരോടൊപ്പമല്ല താമസിച്ചിരുന്നതെങ്കിലും പലപ്പോഴും ഇവിടെ എത്തിയിരുന്നു.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ആറു വയസുകാരനു ക്രൂരമർദനം; പിതൃസഹോദരൻ അറസ്റ്റിൽ
12:55 AM Nov 01, 2020 | Deepika.com