കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ എൽഡിഎഫ് മന്ത്രിസഭയിലെ നാലു മന്ത്രിമാർ അന്വേഷണ പരിധിയിലുണ്ടെന്നും ഇതിൽ രണ്ടു മന്ത്രിമാരെ ലക്ഷ്യംവച്ചു കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടപടികൾ തുടങ്ങിയതായും റിപ്പോർട്ട്.
ഇതിനകം ചോദ്യംചെയ്യലിനു വിധേയനായ മന്ത്രി ഉൾപ്പെടെയാണ് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ളത്.
രണ്ടു മന്ത്രിമാരെ ചോദ്യംചെയ്യേണ്ടിവരുമെന്നും അടുത്ത പത്തു ദിവസത്തിനുള്ളില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്കി.
ലൈഫ് മിഷന് കേസ് സിബിഐയും സ്വര്‍ണക്കടത്ത്, വിദേശസഹായം, വിദേശത്തുനിന്നു മതഗ്രന്ഥം എത്തിക്കൽ തുടങ്ങിയ കാര്യങ്ങളിൽ എന്‍ഐഎയും ഇവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് (ഇഡി) അന്വേഷിക്കുന്നത്.
സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി മന്ത്രിമാരടക്കം നടത്തിയ ഫോണ്‍ സംഭാഷണങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്.
നിരീക്ഷണത്തിലുള്ള മന്ത്രിമാരില്‍ ഒരാള്‍ സ്വപ്നയുമായി അടുത്ത ബന്ധം സ്ഥാപിച്ചു സ്വര്‍ണക്കടത്തില്‍ നിര്ണായറോള് വഹിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം കരുതുന്നു. സിബിഐ അന്വേഷിക്കുന്ന ലൈഫ് മിഷന് കേസിലും ഒരു മന്ത്രിക്കു പങ്കുണ്ടെന്നു പറയുന്നു.
സ്വപ്നയുമായും യുഎഇ കോണ്‍സുലേറ്റുമായും കൂടുതല്‍ അടുപ്പം സ്ഥാപിച്ചിരുന്ന ഉന്നതഉദ്യോഗസ്ഥരും അന്വേഷണപരിധിയിലാണ്.
ഇതേസമയം ഇഡിയുടെ കസ്റ്റഡിയിലുള്ള എം. ശിവശങ്കറിനെ കൂടുതൽ ചോദ്യംചെയ്യുന്നതുവഴി ഉന്നതരുടെ പങ്ക് പുറത്തുവരുമെന്നാണു സൂചന.
സ്വപ്നയ്ക്കു ലോക്കര്‍ എടുത്തു നല്‍കുന്നതുമായി ബന്ധപ്പെട്ടു ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മില്‍ നടത്തിയ വാട്സാപ് ചാറ്റുകള്‍ ഇഡി കണ്ടെത്തിയിരുന്നു. ശിവശങ്കര്‍ നേരത്തേ നല്കിയ മൊഴികള്‍ തളളുന്നതും മറ്റു ചിലരെ കുടുക്കുന്നതുമാണ് ഈ ഡിജിറ്റല്‍ തെളിവുകള്‍.
സ്വർണക്കടത്ത്: അന്വേഷണ പരിധിയിൽ മന്ത്രിമാരും ?
02:27 AM Oct 31, 2020 | Deepika.com