കൊച്ചി: ബംഗളൂരു മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റിനു പിന്നാലെ അന്വേഷണം മലയാളസിനിമാ മേഖലയിലേക്കും. ലഹരിക്കടത്തില്‍ അറസ്റ്റിലായ ബിനീഷിന്റെ ബേനാമിയും കൊച്ചി വെണ്ണല സ്വദേശിയുമായ അനൂപ് മുഹമ്മദിനു മലയാള സിനിമയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്ന സൂചനയുടെ വെളിച്ചത്തിലാണ് അന്വേഷണം. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ചിലര്‍ക്കും മയക്കുമരുന്നു കേസുമായി ബന്ധമുണ്ടെന്നു സൂചനകളുണ്ട്.
അനൂപുമായി മയക്കുമരുന്ന് ഇടപാടുണ്ടെന്നു കരുതുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ (എന്‍സിബി) ബംഗളൂരു യൂണിറ്റ് നേരത്തേതന്നെ ശേഖരിച്ചിരുന്നു. ഈ വിവരങ്ങള്‍ എന്‍സിബിയുടെ കൊച്ചി യൂണിറ്റിനു കൈമാറുകയും ചെയ്തു. സിനിമാമേഖലയിലെ മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടു നിലവില്‍ ബംഗളൂരു, മുംബൈ, ഗോവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടു ബിനീഷ് കോടിയേരിയെ എന്‍സിബി ചോദ്യം ചെയ്യുമെന്നു സൂചനയുണ്ട്. അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം സംബന്ധിച്ചു വ്യക്തത വരുത്തുന്നതിനുവേണ്ടിയാണിത്. അനൂപ് മുഹമ്മദിനു കോടികൾ ലഭിച്ചതിന്റെ ഉറവിടങ്ങളും കണ്ടെത്തേണ്ടതുണ്ട്.
മറ്റു സംസ്ഥാനങ്ങളിലെ സിനിമാ മേഖല പോലെതന്നെ മലയാള സിനിമയിലും മയക്കുമരുന്നിന്റെ സാന്നിധ്യം ശക്തമായിട്ടുണ്ടെന്നാണ് എന്‍സിബിയുടെ കണ്ടെത്തൽ. കൊച്ചിയിലെ നിശാപര്ട്ടികളില് മയക്കുമരുന്ന് എത്തുന്നതിനെക്കുറിച്ചും അന്വേഷിക്കുന്നു. ബിനീഷിന്റെ പണം മുടക്കി നിര്‍മിച്ച സിനിമകളെക്കുറിച്ചും അന്വേഷിക്കും.
ബിനീഷിന്റെ സ്വത്തുവകകള്‍ കണ്ടെത്താൻ ഇഡി നടപടി തുടങ്ങിയിട്ടുണ്ട്. ബിനീഷിനു കേരളത്തിലെ 14 ജില്ലകളിലുമുള്ള ആസ്തിവകകളുടെ വിവരം നല്കാന് സെപ്റ്റംബര്‍ 11ന് സംസ്ഥാന സര്‍ക്കാരിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. സ്വത്തുവകകള്‍ തങ്ങളുടെ അനുമതി പ്രകാരമല്ലാതെ ക്രയവിക്രയം ചെയ്യരുതെന്നു രജിസ്ട്രേഷന് വകുപ്പിനെയും അറിയിച്ചിരുന്നു.
മയക്കുമരുന്നു കേസ് അന്വേഷണം മലയാള സിനിമയിലേക്കും
02:27 AM Oct 31, 2020 | Deepika.com