കണ്ണൂർ:പിന്നാക്ക സമുദായങ്ങളുടെ സംവരണം അതേപടി തുടരുകയും സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കവിഭാഗത്തിൽപെട്ടവർക്ക് 10 ശതമാനം സംവരണം നൽകുകയും ചെയ്യുന്നതിനോട് കോൺഗ്രസ് അനുകൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുസ്ലിം ലീഗിന്റെ നിലപാട് സാന്പത്തിക സംവരണത്തിനെതിരാണ്. ഓരോ പാർട്ടിക്കും ഓരോ നിലപാടായിരിക്കും. എന്നാൽ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്നും അതുകൊണ്ട് പിണറായി വിജയനെ ചോദ്യം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ രാജിക്കായി യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നവംബർ ഒന്നിന് യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കും. ഒരു വാർഡിൽ പത്തു പ്രവർത്തകരെ ഉൾപ്പെടുത്തി സമരം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു..
മുസ്ലിം സമുദായത്തിനു നഷ്ടമില്ലെന്നു കെപിസിസി ന്യൂനപക്ഷ വിഭാഗം
തൃശൂർ: മുന്നാക്കവിഭാഗത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു പത്തുശതമാനം സംവരണം നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ കെപിസിസി ന്യൂനപക്ഷ വിഭാഗം സ്വാഗതം ചെയ്തു.
കോണ്ഗ്രസ് അഖിലേന്ത്യാതലത്തിലും കെപിസിസി രാഷ്ട്രീയകാര്യ സമിതിയും കൈക്കൊണ്ട തീരുമാനം ശരിയായ ദിശയിൽ ഉള്ളതാണെന്നു യോഗം വിലയിരുത്തി.
സാന്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ പേരിൽ മുസ്ലിം സമുദായത്തിനു സംവരണാനുകൂല്യം നഷ്ടപ്പെടുന്നില്ല. സമുദായങ്ങൾ തമ്മിൽ ഭിന്നത ഇല്ലാതെ പ്രവർത്തിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗം വിലയിരുത്തി.
വീഡിയോ കോണ്ഫറൻസ് യോഗത്തിൽ കെപിസിസി ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ, ഇക്ബാൽ വലിയവീട്ടിൽ, പി. സിയാവുദീൻ, സണ്ണി കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.
സാന്പത്തിക സംവരണത്തിന് കോൺഗ്രസ് അനുകൂലം: ചെന്നിത്തല
01:06 AM Oct 30, 2020 | Deepika.com